ടോളിൻസ് ടയേഴ്‌സും ഓഹരി വിപണിയിലേയ്ക്ക്

കേരളത്തിൽ നിന്ന് മറ്റൊരു കമ്പനി കൂടി ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) മാർക്കറ്റിലേക്ക് കടക്കുന്നു. കാലടി ആസ്ഥാനമായുള്ള ടയർ നിർമ്മാണ കമ്പനിയായ ടോളിൻസ് ടയേഴ്‌സിന്റെ ഐപിഒ സെപ്റ്റംബർ 9ന് ആരംഭിച്ച് 11ന് അവസാനിക്കും. സെപ്റ്റംബർ 12ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 16 ന് എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ഓഹരികൾക്കുള്ള വില 215–226 രൂപയുടെ പരിധിയിൽ ആയിരിക്കും. സാഫ്റോൺ കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലീഡ് മാനേജർ.പുതിയ ഓഹരികളുടെ വഴി 200 കോടി രൂപയും, പ്രമോട്ടർമാരുടെ ഓഹരികൾ വിൽപ്പനയിലൂടെ 30 കോടി രൂപയും ഉൾപ്പെടെ 230 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.1982-ൽ കാലടിയിൽ പ്രവർത്തനമാരംഭിച്ച ടോളിൻസ് ടയേഴ്‌സ് ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ ടയർ നിർമ്മാണത്തിലും, ലഘുവാണിജ്യ വാഹന ടയറുകളുടെ നിർമ്മാണത്തിലും മുൻനിരയിൽ നിലകൊള്ളുന്നു. കാർഷികാവശ്യത്തിനുള്ള വാഹനങ്ങളുടെ ടയറുകളും കമ്പനി നിർമ്മിക്കുന്നു. പ്രിക്യുർഡ് ട്രെഡ് റബ്ബർ, ടയർ റീട്രെഡിങ് ഉൽപ്പന്നങ്ങൾ എന്നിവയും കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളാണ്. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലുൾപ്പെടെ 40-ലധികം രാജ്യങ്ങളിൽ ടോളിൻസ് സാന്നിധ്യമുള്ളത്. ഇന്ത്യയും വിദേശങ്ങളുമായി കമ്പനിക്ക് നിരവധി നിർമ്മാണ യൂണിറ്റുകളും ഉണ്ട്.