ഏഷ്യയിലേക്കുള്ള എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യ, ഏഷ്യൻ രാജ്യങ്ങൾക്കുള്ള അസംസ്കൃത എണ്ണയുടെ വില കുറയ്ക്കാനൊരുങ്ങുകയാണ്. ഇന്ത്യ ഉൾപ്പെടെ സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കായിരിക്കും ഈ നീക്കം ഗുണകരമാകുക. ബാരലിന് 70 സെന്റ്സ് വരെ വില കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിലെ എണ്ണ ഉപഭോഗം കുറഞ്ഞതും ഇതിന്റെ പ്രധാന കാരണമാണ്.ചൈനയുടെ നിർമ്മാണ, റിയൽ എസ്റ്റേറ്റ് മേഖലകൾ പ്രതിസന്ധിയിലാണെന്നും ഈ മേഖലകളുടെ ഇന്ധന ഉപഭോഗത്തിലും കാര്യമായ കുറവ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു. സാധാരണ സെപ്റ്റംബർ മാസത്തിൽ ചൈനയുടെ എണ്ണ ഉപഭോഗം വർധിക്കുന്നുവെങ്കിലും, ഈ വർഷം അതിന് സാധ്യത കുറവാണെന്ന് വിദഗ്ധർ പ്രവചിക്കുന്നു.ഒപെക് (OPEC) എന്ന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ, ഒക്ടോബർ മാസത്തിൽ മുതൽ എണ്ണ ഉപഭോഗം വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പിൽ വന്നാൽ വിപണിയിൽ പ്രതിദിനം 1.80 ലക്ഷം ബാരൽ അധികം എണ്ണ എത്തുന്നതോടെ, എണ്ണ വില കൂടുതൽ ഇടിയുമെന്ന ആശങ്ക ഉൽപാദകരിൽ നിലനിൽക്കുന്നു. നേരത്തെ, എണ്ണ വില ഇടിവ് തടയാൻ പ്രതിദിനം 2.2 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാൻ ഒപെക് തീരുമാനിച്ചിരുന്നു. എന്നാൽ, ഒക്ടോബർ മുതൽ 1.80 ലക്ഷം ബാരൽ എണ്ണയുടെ വെട്ടിക്കുറവ് പിന്‍വലിക്കാനാണ് ഇപ്പോൾ ആലോചന.സൗദി അറേബ്യ വില കുറയ്ക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ, ആഗോള വിപണിയിൽ എണ്ണ വിലയിലും ഇടിവ് അനുഭവപ്പെട്ടു. ബാരലിന് 72.89 ഡോളറായി വില കുറഞ്ഞു. ഇന്ത്യയുടെ ബ്രെൻറ് ക്രൂഡ് വിലയും ബാരലിന് 0.14 ശതമാനം താഴ്ന്ന് 76.10 ഡോളറായി.