കേരളത്തിന്റെ സഹായം തേടി ഗോവ സിവിൽ സപ്ലൈസ് കോർപറേഷൻ

കൊച്ചി: ഗോവയിൽ റേഷൻ വിതരണത്തിനായി കേരളത്തിൽ നിന്നുള്ള വിതരണക്കാരുടെ സഹായം തേടി ഗോവ സിവിൽ സപ്ലൈസ് കോർപറേഷൻ. റേഷൻ വിതരണത്തിനായുള്ള പുതിയ ഇ ടെൻഡറിൽ കൂടുതൽ ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കേരളത്തിലെ വാതിൽപ്പടി ഏജൻസികളുടെയും/ വിതരണക്കാരുടെയും പങ്കാളിത്തം ആവശ്യപ്പെട്ടു കേരള സിവിൽ സപ്ലൈസ് കോർപറേഷന് കത്തയച്ചത്. ഇത് ആദ്യമായാണ് ഇത്തരമൊരു ആവശ്യം ഒരു സംസ്ഥാനത്തു നിന്നുണ്ടാകുന്നത്. സപ്ലൈകോയുടെ നിർദേശ പ്രകാരം കേരളത്തിൽ നിന്നുള്ള വാതിൽപ്പടി വിതരണക്കാർ ഗോവയിലെത്തി സിവിൽ സപ്ലൈസ് അധികൃതരുമായി ചർച്ച നടത്തി.ഗോവയിൽ ആകെ മൊത്തം 454 റേഷൻ കടകളാണ് ഉള്ളത്. കേരളത്തിലെ റേഷൻ കടകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ വളരെ കുറവാണിത്. കൂടാതെ മികച്ച തുക ലഭിക്കുമെന്ന പ്രതീക്ഷയുമാണ് വിതരണക്കാർ ഗോവയിലെ വിതരണം ഏറ്റെടുക്കുന്നതിനു താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ കാരണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗോവയിൽ വാതിൽപ്പടി വിതരണക്കാർ വഴിയാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കേണ്ടത്. നേരത്തെ റേഷൻ കട ഉടമകൾ നേരിട്ട് ഗോഡൗണുകളിൽ നിന്ന് സാധനങ്ങൾ എടുക്കുകയായിരുന്നു പതിവ്. നാലു തവണ ടെൻഡർ വിളിച്ചിട്ടും ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഇയാൾ ക്വോട്ട് ചെയ്തതാകട്ടെ ഉയർന്ന തുകയും. തുടർന്നാണ് അഞ്ചാമതും ടെൻഡർ വിളിക്കാൻ ഗോവയിലെ സിവിൽ സപ്ലൈസ് വിഭാഗം തീരുമാനിച്ചത്.