അനാവശ്യ കോളുകളും ടെലികോം സേവനങ്ങളും വിച്ഛേദിക്കാൻ നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി

ന്യൂഡൽഹി: റജിസ്റ്റർ ചെയ്യാതെ, തുടർച്ചയായി അനാവശ്യ കോളുകളും സന്ദേശങ്ങളും അയയ്ക്കുന്ന ടെലിമാർക്കറ്റിങ് കമ്പനികളെ 2 വർഷത്തേക്ക് കരിംപെട്ടിയിൽപെടുത്താനും ടെലികോം സേവനങ്ങളും വിച്ഛേദിക്കാനും നിർദേശം നൽകികൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). അനാവശ്യ കോളുകളും സന്ദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതിനു പിന്നാലെയാണു കർശന ഇടപെടൽ. 2018 ലെ ടെലികോം കമേഴ്സ്യൽ കമ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റഗുലേഷനുമായി ബന്ധപ്പെടുത്തിയാണു ട്രായ് വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്. കംപ്യൂട്ടർ നിർമിതമോ, മുൻകൂട്ടി റെക്കോർഡ് ചെയ്‌തു വച്ചതോ അല്ലാത്തതോ ആയ എല്ലാ കോളുകൾക്കും സന്ദേശങ്ങൾക്കും ഈ നിർദേശം ബാധകമാണ്. റജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റിങ് കമ്പനികളുടെ എല്ലാ സന്ദേശങ്ങളും എത്രയും വേഗം നിർത്തണമെന്നാണു നിർദേശം. കോളുകൾ ആവർത്തിച്ചാൽ വിലക്കു വീഴുകയും ഇവരുടെ എല്ലാ നമ്പറുകളും നിരോധിക്കുകയും ചെയ്യും. ഇവർക്കു പുതിയ നമ്പറുകൾ നിശ്ചിതകാലത്തേക്കു ലഭ്യമാക്കരുതെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്.