യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതിന് ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്

കറന്‍സി രഹിത വിപണിയിലേക്ക് ചുവടുവെച്ച് മാലദ്വീപ്. യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാകുന്നതിന് ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെയ്ക്കുന്നത്. ഇന്ത്യയിലെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനും മാലദ്വീപ് സാമ്പത്തിക വികസന, വാണിജ്യ മന്ത്രാലയവും തമ്മിലാണ് ഇതിനുള്ള ധാരണയിലെത്തിയത്. ഇന്ത്യയില്‍ വിജയകരമായി മുന്നേറുന്ന യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സംവിധാനം മാലദ്വീപിലും വരുന്നതോടെ അവിടുത്തെ ആഭ്യന്തര വിപണി കൂടുതല്‍ ഊർജസ്വലമാകും.യു.പി.ഐ സംവിധാനം നിലവില്‍ വരുന്നതോടെ മാലദ്വീപില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇനി അവിടുത്തെ കറന്‍സിയായ ‘റുഫിയ’ കയ്യില്‍ കരുതേണ്ടി വരില്ല. ഒരു റുഫിയക്ക് 5.45 ഇന്ത്യന്‍ രൂപയാണ് വിനിമയ നിരക്ക്. ഇതിലൂടെ ബാങ്ക് ട്രാന്‍സ്ഫര്‍ കൂടുതല്‍ എളുപ്പമാകുന്നതോടെ യാത്രകള്‍ സുരക്ഷിതമായി മാറും.