പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 % വരെ ഉയർത്താൻ കേന്ദ്രസർക്കാർ
പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. 12 പൊതുമേഖല ബാങ്കുകളുടെ സംയോജനം വഴി ഇന്ത്യയില്‍ വലിയ പൊതുമേഖല ബാങ്കുകളുടെ എണ്ണം നാലായി ഉയര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം.
പൊതുമേഖല ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 49 ലേക്ക് ഉയര്‍ത്തിയാലും സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനം ഉണ്ടാവും. ഇതുവഴി നിയന്ത്രണം സര്‍ക്കാറിനു തന്നെയാകുമെന്നാണ് വാദം. ഇപ്പോള്‍ പൊതുമേഖല ബാങ്കുകളിലെ വിദേശനിക്ഷേപം പല അനുപാതത്തിലാണ്. കാനറ ബാങ്കില്‍ 12 ശതമാനമാണെങ്കില്‍ യൂക്കോ ബാങ്കില്‍ ഒട്ടുമില്ല. വിദേശ പങ്കാളിത്തം കൂട്ടിയാലും നിയന്ത്രണം നഷ്ടപ്പെടാത്ത വിധം വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. തീരുമാനമെടുക്കുന്നതില്‍ വിദേശ നിക്ഷേപകന് നിയന്ത്രണം വരാത്ത വിധം ഒറ്റ ഓഹരി ഉടമയുടെ വോട്ടവകാശം പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന രീതി തുടരും.
