കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനം നിലച്ചു; മത്സ്യവില കുതിച്ചുയരുന്നു
കാസർകോട്: മത്സ്യാഹാര പ്രിയർക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ഒരാഴ്ചയായി ഫ്രഷ് മത്സ്യങ്ങളുടെ വരവ് നിലച്ചിരിക്കുകയാണ്.കാറ്റും മഴയും കാരണം കടല്‍ പ്രക്ഷുബ്ധമായതോടെ ബോട്ടുകളും തോണികളും കടലില്‍ പോകാതായി.കൂടാതെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇതോടെ മത്സ്യമാർക്കറ്റുകളില്‍ മത്സ്യങ്ങളുടെ വരവും വ്യാപകമായി താഴ്ന്നു. നിലവില്‍ ഐസ് ചേർത്ത മത്സ്യങ്ങളാണ് മാർക്കറ്റുകളില്‍ കൂടുതലായി എത്തുന്നത്.അതെസമയം എല്ലാ മത്സ്യങ്ങള്‍ക്കും വിലയില്‍ നേരിയ വർധനവുണ്ട്.
150 മുതല്‍ 200 രൂപ വരെ ഉണ്ടായിരുന്ന വലിയ അയലകള്‍ക്ക് ഇന്ന് 300 രൂപയായി. മത്തിക്കും ഇതേ വിലയാണ്. അയക്കൂറ ചെറുതിന് 500 രൂപയും, വലുതിന് 800 രൂപ മുതല്‍ 1200 രൂപ വരെയുമുണ്ട്. മറ്റ് മത്സ്യങ്ങള്‍ക്കെല്ലാം വിലയില്‍ 50 രൂപ മുതല്‍ 100 രൂപ വരെ വർധനവുണ്ടായിട്ടുണ്ട്.മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. അതിനാല്‍, വരും ദിവസങ്ങളിലും മത്സ്യത്തിന്റെ ലഭ്യത കുറവായിരിക്കാനാണ് സാധ്യത.
