June 8, 2025

ആഭ്യന്തര വിനോദ സഞ്ചാര മേഖല ഉണര്‍വ്വില്‍,വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന

0
Domestic tourism in India

Domestic tourism

അനില്‍ ചെറുശ്ശേരി

രാജ്യത്ത് കൊവിഡിനു ശേഷം ആഭ്യന്തര ടൂറിസം മേഖല വലിയ ഉണര്‍വ്വിലേക്ക്. അന്താരാഷ്ട്ര യാത്രകളുടെ തോത് കൊവിഡിനു മുമ്പുള്ള നിലയിലേക്ക് മടങ്ങിയപ്പോള്‍, ആഭ്യന്തര യാത്രകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശിലേക്കും കേരളത്തിലേക്കുമാണ് ആഭ്യന്തര ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നത്. യു.പിയില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ചരിത്രപരവും മതപരവുമായ സ്ഥലങ്ങളായ വാരണാസി, ആഗ്ര, അയോധ്യ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനത്തേക്ക്, 2023 ലെ ആദ്യ ഒമ്പത് മാസങ്ങളി 31 കോടി ആഭ്യന്തര വിനോദസഞ്ചാരികളാണ് എത്തിയത്.

ഉണര്‍വ്വിന് പിന്നില്‍
ആഭ്യന്തര വിനോദ സഞ്ചാര മേഖലയിലെ കുതിച്ചുചാട്ടത്തിന് നിരവധി ഘടകങ്ങളുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖല സജീവമായതും ആഭ്യന്ത യാത്രക്കാരുടെ എണ്ണം കൂട്ടി. വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴിയുടെ വികസനം പോലുള്ള സംരംഭങ്ങള്‍ യുപിയിലേക്കുള്ള സഞ്ചാരികളുടെ ആകര്‍ഷണം കൂട്ടി. ഉത്തര്‍ പ്രദേശിനു പിന്നാലെ കേരളത്തിലും വലിയ ഉണര്‍വ്വ് രേഖപ്പെടുത്തി. കായലുകള്‍, ബീച്ചുകള്‍, ഹില്‍സ്റ്റേഷനുകള്‍ എന്നിവയ്ക്കെല്ലാം പേരുകേട്ട കേരളത്തില്‍ ആഭ്യന്തര ടൂറിസം മേഖല, വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 2023 ല്‍ 21.8 കോടി ആഭ്യന്തര വിനോദസഞ്ചാരികളാണ് ഈ കൊച്ചു സംസ്ഥാനത്തേക്ക് എത്തിയത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ റെക്കോര്‍ഡ് തന്നെയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16% വളര്‍ച്ചയാണ് നേടിയത്. കൊവിഡിനു മുമ്പുള്ള റെക്കോര്‍ഡുകളെയും ഈ കണക്ക് മറികടന്നിട്ടുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കൂടി ഈ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അന്താരാഷ്ട്ര യാത്രാ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര യാത്രകളുടെ നിരക്ക് കുറവായതിനാല്‍ ഇനിയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

വിമാനയാത്രയ്ക്കും പ്രിയം
ടൂറിസം മേഖല ഉണര്‍ന്നതോടെ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും വലിയ മുന്നേറ്റമുണ്ടായി. ഈ വര്‍ഷത്തെ ആദ്യപാദം പരിശോധിച്ചാല്‍, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 3.91 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.75 കോടിയായിരുന്നു. 2023 വര്‍ഷത്തെ ആകെ കണക്കെടുത്താല്‍ രാജ്യത്തെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 15.20 കോടിയോളമാണ്. 2022ല്‍ 12.32 കോടി യാത്രക്കാരാണ് ഉണ്ടായിരുന്നത്. വര്‍ധന 23.36 ശതമാനമാണ്. കൊവിഡിന്റെ തേരോട്ടമുണ്ടായിരുന്ന 2021 ല്‍ 8.38 കോടി യാത്രക്കാരും 2020 ല്‍ 6.30 കോടി യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. കൊവിഡ് മൂലമാണ് 2020 ല്‍ ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 6.30 കോടിയിലേക്ക് കൂപ്പുകുത്തിയത്.
2019ല്‍ 14.41 കോടി യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 56.29 ശതമാനത്തിന്റെ കുറവ്. അതിനുശേഷം ഓരോ വര്‍ഷവും ആഭ്യന്തര വിമാന സഞ്ചാരികളുടെ എണ്ണം ക്രമമായി വര്‍ദ്ധിച്ചു വരികയുമാണ്. കൊച്ചി വിമാനത്താവളത്തിലൂടെ 2023 – 24 കാലയളവില്‍ യാത്രചെയ്ത ഒരു കോടി യാത്രക്കാരില്‍ 55 ലക്ഷവും ആഭ്യന്തര സഞ്ചാരികളാണ്. ആഭ്യന്തര സര്‍വീസുകളില്‍ മത്സരം വന്നതോടെ പല വിമാനക്കമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ ആഭ്യന്തര വിമാനസഞ്ചാരികളുടെ എണ്ണവും സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിച്ചു.

കൊച്ചി പഴേ കൊച്ചിയല്ല
കൊച്ചിയില്‍ നിന്ന് ബംഗലൂരുവിലേക്ക് ദിവസവും 20 സര്‍വീസാണുള്ളത്. . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനു ശേഷം ലക്ഷദ്വീപിലേക്കും തൃശൂരിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് നിലവില്‍ ആഴ്ചയില്‍ 17 സര്‍വീസുകളുണ്ട്. പ്രധാനമന്ത്രി തൃശൂരിലെ തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ജിഡിപിയിലും വര്‍ദ്ധന
വിനോദസഞ്ചാര മേഖല ഉണര്‍ന്നതോടെ, ജിഡിപിയിലും പ്രതിഫലനമുണ്ടായി. രാജ്യാന്തര സൂചിക പരിശോധിക്കുമ്പോള്‍, 119 രാജ്യങ്ങളില്‍ 71 എണ്ണത്തിനും നില മെച്ചപ്പെടുത്താനായി. ശരാശരി 0.7 ശതമാനമാണ് വര്‍ദ്ധന. കൊവിഡിനു ശേഷം രാജ്യാന്തര സഞ്ചാരികളുടെ വരവില്‍ മികച്ച തിരിച്ചുവരവു നടത്തിയിരിക്കുന്നത് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. 2019 ലെക്കാള്‍ 20 ശതമാനമാണ് വിദേശ സഞ്ചാരികളുടെ എണ്ണതത്തിലുള്ള വര്‍ദ്ധന. യൂറോപ്പ്, ആഫ്രിക്ക, വടക്കേ – തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ക്കും 90 ശതമാനത്തോളം സഞ്ചാരികളേയും തിരികെ നേടാനായി.
ദരിദ്ര, വികസ്വര രാജ്യങ്ങളും വിനോദ സഞ്ചാര മേഖലയില്‍ മികച്ച മുന്നേറ്റം നടത്തി. 2024 ല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച പത്തു രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും യു.എ.ഇ.യുമുണ്ട്. ഉസ്ബക്കിസ്ഥാന്‍, അല്‍ബേനിയ, ടാന്‍സാനിയ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങള്‍ക്കും മികച്ച മുന്നേറ്റം നടത്താനായി.

ഇന്ത്യയ്ക്ക് നേട്ടം
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സ് (TTDI) 2024 ല്‍, കൊവിഡിനു ശേഷം ഇന്ത്യയുടെ നില മെച്ചപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. അമേരിക്ക ഒന്നാം സ്ഥാനത്തും ഇന്ത്യ 39-ാം സ്ഥാനത്തുമാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ രാജ്യങ്ങള്‍്ക്കിടയിലും ഇന്ത്യ മുന്നിലാണെന്ന് സൂചിക പറയുന്നു. 2021ല്‍ 54-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വലിയ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്.

Domestic tourism in India

Leave a Reply

Your email address will not be published. Required fields are marked *