ലിജു പെരിഞ്ചേരി
രണ്ടര വര്‍ഷം മുമ്പ് കേരള ടൂറിസം വകുപ്പ് ആരംഭിച്ച കാരവന്‍ ടൂറിസം സംരംഭത്തിന് എന്തു സംഭവിച്ചു? പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം, 1590 കാരവനുകള്‍ സ്ഥാപിക്കാന്‍ 373 സംരംഭകരെയാണ് എന്റോള്‍ ചെയ്തിരുന്നത്. 162 കാരവന്‍ പാര്‍ക്കുകള്‍ സൃഷ്ടിക്കാന്‍ 115 സംരംഭകരെ സജ്ജമാക്കി. നിര്‍ഭാഗ്യവശാല്‍, 11 കാരവാനുകള്‍ മാത്രമേ യാഥാര്‍ത്ഥ്യമായുള്ളൂ. നിലവില്‍, പൂര്‍ണമായും സജ്ജീകരിച്ച ഒരു കാരവന്‍ പാര്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, വാഗമണ്‍, വയനാട്, മലപ്പുറം, തൊടുപുഴ, ആലുവ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കാരവന്‍ സജീവമാണ്. ഇവയെല്ലാം സ്വകാര്യ ഹോട്ടല്‍ – ടൂറിസം സംരംഭകരുടെ ഉടമസ്ഥതയിലാണ്. മോട്ടോര്‍ വാഹന വകുപ്പ് നികുതി കുറച്ചെങ്കിലും കൂടുതല്‍ സംരംഭകര്‍ ഇനിയും ഈ മേഖലയിലേക്ക് എത്തിയിട്ടില്ല. കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കാത്തതും വിനോദസഞ്ചാരികളെ കാരവന്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതുമാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കാരവനിലെ സൗകര്യങ്ങള്‍:
ആറ് പേര്‍ക്ക് വരെ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് കാരവന്‍ ടൂറിസം നല്‍കുന്നത്. ഇതില്‍ നാല് സീറ്റുകള്‍, രണ്ട് കിടക്കകള്‍, ഒരു ടോയ്‌ലറ്റ്, വൈഫൈ, ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍, ഒരു ഹോം തിയേറ്റര്‍ എന്നിവയും ഉള്‍പ്പെടുന്നു. 80 കിലോമീറ്റര്‍ യാത്രയ്ക്ക് 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പ്രതിദിന നിരക്ക്, എണ്‍പത് കിലോമീറ്ററിനു കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 60 രൂപയാണ് അധികമായി നല്‍കേണ്ടത്. സാധാരണയായി മാസത്തില്‍ പത്തില്‍ താഴെ യാത്രകളാണ് ലഭിക്കുന്നതെന്നാണ് കാരവന്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. ഒരു കാരവന്‍ റോഡിലിറക്കാന്‍ കുറഞ്ഞത് ഒരു കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. വലിയ ബാങ്ക് വായ്പയെടുത്ത് കാരവന്‍ വാങ്ങിയ സംരഭകരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
പാര്‍ക്കിംഗ് സൗകര്യമെവിടെ?
സുരക്ഷിതമായ പാര്‍ക്കിങ് സൗകര്യം ലഭ്യമല്ലെങ്കില്‍ ഈ പദ്ധതി നടത്താനാവില്ല. ആവശ്യത്തിന് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ വാഗ്ദാനവും യാഥാര്‍ത്ഥ്യമായില്ല. മലമ്പുഴയില്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ജലസേചന വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്, പുതിയ നിയമ തര്‍ക്കത്തിന് തുടക്കമിട്ടു. കൊച്ചി ബോള്‍ഗാട്ടി പാലസ്, പൊന്‍മുടി, ബേക്കല്‍ എന്നിവിടങ്ങളില്‍ കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് കെടിഡിസിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന സര്‍ക്കാരിന്റെ വാക്കു കേട്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് കാരവന് ടൂറിസത്തിന്റെ ഭാഗമായവര്‍ പദ്ധതിയെ പഴിക്കുകയാണിപ്പോള്‍. കാരവന്‍ പാര്‍ക്കുകളോ അനുബന്ധമായി വേണ്ട സൗകര്യങ്ങളോ ഉള്‍പ്പടെ, അത്യാവശ്യമായി വേണ്ടയാതൊന്നും ഒരുക്കാത്തതാണ് പദ്ധതി ഫലപ്രാപ്തിയിലെത്താതെ പോയത്. പാര്‍ക്ക് ഒരുക്കുന്നതിന്റേയും സംരക്ഷണത്തിന്റേയും ചുമതല കേരള ടൂറിസം ഡിവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു (കെ.ടി.ഡി.സി). ബേക്കലില്‍ കെ.ടി.ഡി.സി.ക്ക് സ്വന്തമായി നാലേക്കറോളം ഭൂമിയുള്ളതിനാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഭരണാനുമതി ലഭിച്ചതല്ലാതെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മറ്റൊരു പാര്‍ക്ക് പൊന്മുടിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇവയെല്ലാം ഭരണാനുമതിയില്‍ തന്നെ ഒതുങ്ങിപ്പോയി. മലബാറിലെ ആദ്യ കാരവന്‍ ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.
എന്താണ് കാരവന്‍ പാര്‍ക്ക്?
വിനോദസഞ്ചാരികളുമായി വരുന്ന കാരവനുകള്‍ക്ക് സുരക്ഷിതമായി പാര്‍ക്കു ചെയ്യാനുള്ള ഇടങ്ങളാണ് കാരവന്‍ പാര്‍ക്ക്. ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമിയെങ്കിലും വേണം. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് തന്നെ പാര്‍ക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുകയും വേണം. മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളിലും പാര്‍ക്കുകളില്‍ പ്രാദേശിക പൈതൃകത്തിന് അനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യയാണ് ഉള്‍പ്പെടുത്തേണ്ടത്. ജലസംഭരണികള്‍, വിനോദത്തിനുള്ള തുറന്ന ഇടങ്ങള്‍, വിശാലമായ മുന്‍ഭാഗം, ഡ്രൈവ് ഇന്‍ ഏരിയ, വാഹനങ്ങള്‍ തിരിക്കുന്ന ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കണം. ഇങ്ങിനെയായാല്‍ സഞ്ചാരികള്‍ക്ക് ഹോട്ടലിലോ മറ്റോ മുറിയെടുക്കാതെ തന്നെ കാരവനില്‍ തന്നെ കഴിയുകയും ചെയ്യാം.
തടസ്സമില്ലാതെ വൈദ്യുതി നല്‍കുകയാണ് കാരവന്‍ പാര്‍ക്കുകളില്‍ അത്യാവശ്യമായി ഏര്‍പ്പെടുത്തേണ്ട സൗകര്യം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കാരവനുകള്‍ക്കും സഞ്ചാരികള്‍ക്കും സുരക്ഷയൊരുക്കുക എന്നതും. കൂടാതെ ലഘുഭക്ഷണശാല, ശൗചാലയം, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയൊക്കെ ഉണ്ടാവുകയും വേണം. കാരവന്‍ പാര്‍ക്കില്‍ സമാധാനപരമായ സാഹചര്യമുണ്ടായാല്‍ രാത്രിയിലും സഞ്ചാരികള്‍ക്ക് അവിടെ തങ്ങാനാവും. മാത്രമല്ല, മറ്റു പ്രാദേശിക കേന്ദ്രങ്ങളിലേക്ക് അവിടെയുള്ള മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സഞ്ചരിക്കുകയും ചെയ്യാം. കാരവന്‍ പാര്‍ക്കിനെ ചുറ്റിപ്പറ്റി ചെറുകിട കച്ചവടക്കാര്‍ക്ക് വിപണി ലഭിക്കുകയും ചെയ്യും.
കൊവിഡു കഴിഞ്ഞുള്ള സ്വപ്നം
കൊവിഡ് കഴിഞ്ഞുള്ള ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഇണങ്ങുന്ന യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവന്‍ ടൂറിസമാണ് വിഭാവനം ചെയ്തിരുന്നത്. പ്രകൃതിസമ്പത്തിനും നാടിന്റെ തനതായ സാംസ്‌കാരിക പൈതൃകത്തിനും കോട്ടം വരാത്ത വിധം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക യെന്ന ദര്‍ശനമാണ് അന്ന് മുന്നോട്ടു വെച്ചത്. പ്രാദേശിക സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവും മുന്നില്‍ കണ്ടാണന്‍ കാരവന്‍ നയത്തിന് രൂപം നല്‍കിയത്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ക്കും വാണിജ്യാവസരങ്ങളും തൊഴില്‍ ്സാദ്ധ്യതയും ഉറപ്പാക്കാനുമൊക്കെ ലക്ഷ്യമിട്ടിരുന്നു. 1990 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പൊതു – സ്വകാര്യ മാതൃകയിലാണ് കാരവന്‍ ടൂറിസവും ആരംഭിച്ചത്. സ്വകാര്യ നിക്ഷേപകരും, ടൂര്‍് ഓപ്പറേറ്റര്‍മാരും പ്രാദേശിക സമൂഹവുമാണ് ഇതിന്റെ പ്രധാന പങ്കാളികള്‍. ടൂറിസം നിക്ഷേപകര്‍ക്ക് വലിയ അവസരം വാഗ്ദാനം ചെയ്ത കാരവന്‍ നയമാണ് ഇപ്പോള്‍ നിശ്ചലാവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.
