മില്‍മ എറണാകുളം മേഖലാ യൂണിയന് 1163 കോടി രൂപ
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയൻറെ 39-ാം മത് വാർഷിക പൊതുയോഗം പെരുമ്പാവൂർ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. 1163 കോടി രൂപ വിറ്റുവരവും,ഒൻപത് കോടിരൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ എറണാകുളം മേഖലാ യൂണിയൻറെ അംഗങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീര സഹരണസംഘം പ്രസിഡൻറുമാർ പങ്കെടുത്ത വാർഷിക പൊതുയോഗത്തില്‍ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
വാർഷിക പൊതുയോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ അടുത്ത അഞ്ച് വർഷത്തെ പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. സംഭരണ-സംസ്കരണ- വിപണന രംഗത്ത് ഈ സാമ്ബത്തിക വർഷം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാൻ തീരുമാനമെടുത്ത മേഖല യൂണിയൻ, നാലു ജില്ലകളിലെ ഡയറി പ്ലാൻറുകളുടെ വികസനത്തിനായി 60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംഭരണ മേഖലയെ ശക്തിപ്പെടത്തുന്നതിന് 10.15 കോടി രൂപയും, സെയില്‍സ് പ്രൊമോഷന് 17 കോടിരൂപയും വകകൊള്ളിച്ചു.പൊതുയോഗത്തില്‍ വച്ച് മികച്ച പുരസ്ക്കാരങ്ങള്‍ നേടിയ ക്ഷീരസംഘങ്ങള്‍, കർഷകർ, സ്ഥാപനങ്ങള്‍, ഏജൻറുമാർ തുടങ്ങിയവരെ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻപിള്ള ആദരിച്ചു.
