കർണാടകയിലെ ഹുബ്ബള്ളിയിലെ ഓഫീസിലേക്ക് മാറുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്ന ഇൻസെന്റീവ് വാഗ്ദാനം ചെയ്ത് ഇൻഫോസിസ് (Infosys). ടയർ-2 നഗരത്തിലും കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഇമെയിൽ സന്ദേശം എല്ലാ ജീവനക്കാർക്കും കമ്പനി നൽകിയിട്ടുണ്ട്.ഇൻഫോസിസിലെ മൂന്നാം ലെവൽ ജീവനക്കാർക്ക് ഹുബ്ബള്ളിയിലേക്ക് മാറുമ്പോൾ ലഭിക്കുക 25000 രൂപയാണ്. ഓരോ ആറ് മാസത്തിൽ 25000 രൂപയെന്ന നിലയിൽ രണ്ട് വർഷത്തേക്ക് അധികം പണം നൽകും.ലെവൽ നാലു മുതൽ എഴ് വരെയുള്ള ജീവനക്കാർക്ക് ഇക്കാലയളവിൽ 8 ലക്ഷം രൂപവരെ ഇൻസെന്റീവ് ഇനത്തിൽ ലഭിക്കുന്നതാണ്.മുംബൈ-കർണാടകയിലെ ജീവനക്കാരെ ഹുബ്ബള്ളിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫറുമായി കമ്പനി രംഗത്തെത്തിയത്. ഇൻഫോസിസിന്റെ നീക്കത്തെ അഭിനന്ദിച്ച് കർണാടക കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വകുപ്പ് മന്ത്രി എം.പി. പാട്ടീൽ രംഗത്തെത്തി.“ഹുബ്ബള്ളി വളർച്ചയ്ക്ക് തയ്യാറെടുക്കുന്നു. ഹുബ്ബള്ളി ക്യാംപസിലേക്ക് എത്തുന്നവർക്ക് ഇൻസെന്റീവ് നൽകുന്ന ഇൻഫോസിസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രാദേശിക പ്രതിഭകൾക്ക് വീടിനടുത്ത് തന്നെ അവസരങ്ങൾ ലഭിക്കുന്നതിനും അതിലൂടെ പ്രാദേശിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനും ഈ തീരുമാനം സഹായകരമാകും,’’ മന്ത്രി പറഞ്ഞു.ഇൻഫോസിസിന്റെ ഈ സംരംഭം പ്രാദേശിക വളർച്ചയ്ക്ക് മാത്രമല്ല സഹായിക്കുക. മറിച്ച് ടെക് വ്യവസായത്തിൽ ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടിയാണ് ഈ തീരുമാനത്തിലൂടെ വെളിവാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നേരത്തെ ഇൻഫോസിസ് ഹുബ്ബള്ളി ക്യാംപസിനായി സ്ഥലം ഏറ്റെടുത്തിട്ടും ഓഫീസ് പ്രവർത്തനം തുടങ്ങാത്തതിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ അരവിന്ദ് ബെലാഡ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കവുമായി ഇൻഫോസിസ് രംഗത്തെത്തിയത്.