30 ദിവസത്തിനിടെ 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടി രൂപ

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ഒരു കോടി വിവാഹങ്ങളാണ് നടക്കുന്നത്. ഇത് ഇന്ത്യൻ വിവാഹ വിപണിയെ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ വ്യവസായമാക്കി മാറ്റുന്നു. നവംബർ 15 മുതൽ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്. ഇതിലൂടെ 4.25 ലക്ഷം കോടിയോളം രൂപ വിവാഹ വിപണിയിലേക്ക് എത്തുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് വിലയിരുത്തുന്നത്. ഈ സീസണിൽ ചെലവുകൾ മുൻ വർഷത്തേക്കാൾ ഒരു ലക്ഷം കോടി രൂപ കൂടുതലാണെന്ന് സിഎഐടി കണക്കാക്കുന്നു.
ജനുവരി 15 മുതൽ ജൂലൈ 15 വരെ 42 ലക്ഷത്തിലധികം വിവാഹങ്ങൾ രാജ്യത്ത് നടന്നുകഴിഞ്ഞു. അഞ്ചര ലക്ഷം കോടി രൂപയാണ് ഇതിന്റെ ചെലവായതെന്ന് സിഎഐടിയുടെ സർവേയിൽ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങൾ. പുതിയ ട്രെൻഡ് അനുസരിച്ച്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയ്‌യാണ് ആളുകൾക്ക് പ്രിയം. ഇതിനായി ചെലവഴിക്കാൻ മടി കാണിക്കാറില്ലെന്നും ഐപിഒ ഇന്ത്യ വ്യക്തമാക്കുന്നു.