മഹാ കുംഭമേളയിൽ നിന്ന് 3 ലക്ഷം കോടി രൂപ വരുമാനം; 66 കോടി തീർത്ഥാടകർ പങ്കെടുത്തു

ലഖ്നൗ: ബുധനാഴ്ച്ച രാത്രിയോടെ സമാപിച്ച മഹാ കുംഭമേളയുടെ വരുമാനക്കണക്കുകളാണ് ഇപ്പോള്‍ വൻ ചര്‍ച്ചയാകുന്നത്. ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ (ഏകദേശം 360 ബില്യൺ ഡോളർ) വരുമാനമാണ് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നുവെന്ന് വ്യവസായ പ്രമുഖര്‍ പറഞ്ഞു. ഇത് അടുത്തിടെയുണ്ടായ ഫിനാന്‍ഷ്യല്‍ ഇവന്റുകളില്‍ ഏറ്റവും വലുതാണിത്.
അതായത് മഹാ കുംഭമേളയ്ക്ക് ശേഷം 3 ലക്ഷം കോടി രൂപയോളമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മഹാകുംഭമേളയിലൂടെ ഉയർത്താൻ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്നും യുപി മുഖ്യമന്ത്രി അറിയിച്ചു. 1.18 കോടി പേരാണ് ഇന്നലെ മാത്രമായി എത്തിയത് എന്നാണ് യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. എന്നാല്‍ കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം.