ഊബറിന് 2715 കോടി പിഴ

യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങൾ യു എസിലേക്ക് കൈമാറ്റം ചെയ്ത ഒരു കേസിൽ, ടാക്സി സേവന കമ്പനിയായ ഊബർക്ക് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്താൻ ഡച് ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിഎ) തീരുമാനിച്ചു. ടാക്സി ലൈസൻസുകൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, പേയ്‌മെൻ്റ് വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ എന്നിവ അടങ്ങിയ നിർണായക വിവരങ്ങൾ ഊബർ ശേഖരിച്ചതായി ഡിപിഎ റിപ്പോർട്ട് ചെയ്തു. ഊബറിന്റെ ഈ ഡേറ്റ കൈമാറ്റം യൂറോപ്യൻ യൂണിയന്റെ പൊതു വിവര സംരക്ഷണ നിയമങ്ങൾ (ജി.ഡി.പി.ആർ) ലംഘിക്കുന്നതായി അതോറിറ്റി ചെയർപേഴ്സൺ അലിയഡ് വൂൾഫ്‌സെൻ വ്യക്തമാക്കുന്നു. എന്നാൽ, ഈ വിധി തെറ്റായതാണെന്നും നീതി വിരുദ്ധമാണെന്നും ആരോപിച്ച് ഊബർ അപ്പീൽ നൽകുമെന്ന് പ്രതികരിച്ചു.