കെ.എസ്.ആർ.ടി.സിക്ക് 178.96 കോടി

പഴയ ബസ്സുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ്6 ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 107 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വർക്ക്ഷോപ്പുകളുടെയും ആധുനിക വൽക്കരണം, ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 178.96 കോടിയും വകയിരുത്തി.
2011-16 കാലഘട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് 1220.82 കോടി രൂപയാണ് അനുവദിച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ 2016-21 കാലയളവിൽ 4923.58 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
‘തുടർഭരണത്തിലൂടെ എത്തിയ ഈ സർക്കാർ ഇതുവരെ 6864.22 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു. ഇത് 2011-16 കാലയളവിനേക്കാൾ 5.6 മടങ്ങും 2026-21നേക്കാൾ 1.4 മടങ്ങും അധികമാണ്. 2016 മുതൽ രണ്ട് എൽ.ഡി.എഫ് സർക്കാരുടെ കാലത്ത് 11787.8 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്’, അദ്ദേഹം പറഞ്ഞു.
ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിനും ഹരിത ഗതാഗത സംരംഭങ്ങൾ നിറവേറ്റുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഈ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിന് 8.56 കോടിയും അനുവദിച്ചു.
ഉൾനാടൻ ജലഗതാഗ വികസനത്തിനായി 133.02 കോടി, ഇന്ധന ക്ഷമതയുള്ള ബോട്ടുകൾ വാങ്ങുന്നതിനും കടത്ത് സർവ്വീസുകൾ വികസിപ്പിക്കുന്നതിനും 25.11 കോടി, പാലക്കാട് ചിറ്റൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് വികസനത്തിന് രണ്ടു കോടി എന്നിങ്ങനെയും തുക അനുവദിച്ചു.