എൽപിജി പ്രതിസന്ധി: വിറക് വിപണിയിൽ വൻ വില വർധന
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ വിറക് വിപണിയിലും വില കുതിച്ചുയരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഹോട്ടലുകളും വീടുകളും വിറകിനെ കൂടുതൽ ആശ്രയിക്കാനാരംഭിച്ചതാണ് വില വർധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിറക് ടണ്ണിന് 1000 മുതൽ 1500 രൂപ വരെ വർധിച്ചു. ഹോട്ടലുകളിൽ കൂടുതലായി ഉപയോഗിക്കുന്ന പുളിവിറകിന്റെ വില ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി ഉയർന്നിട്ടുണ്ട്. മിക്ക വിറക് വ്യാപാരികളുടെയും പക്കൽ സ്റ്റോക്ക് കുറഞ്ഞ അവസ്ഥയാണ് നിലവിലുള്ളത്.
വിറകിന്റെ ലഭ്യതക്കുറവ് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. റബ്ബർ വിറക്, ചുള്ളി വിറക് എന്നിവയ്ക്കും ടണ്ണിന് ഏകദേശം ആയിരം രൂപയോളം വില വർധിച്ചു. ഇഷ്ടിക ചൂളകൾ ഉൾപ്പെടെ വിവിധ മേഖലകളിലേക്ക് വലിയ തോതിൽ വിറക് കയറ്റിപ്പോകുന്നതും പ്രാദേശിക വിപണിയിൽ ക്ഷാമം വർധിക്കാൻ ഇടയാക്കി. പാചകവാതകത്തിനൊപ്പം മറ്റു ഇന്ധന സ്രോതസ്സുകളുടെയും വില ഉയരുന്നത് ഹോട്ടൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായി വ്യാപാരികൾ പറയുന്നു.
