സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് എസ്‌എടി ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ കേരളത്തിലെ മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്തത്.ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ച് എസ്‌എടി ആശുപത്രിയില്‍ നിലവില്‍വന്ന മുലപ്പാല്‍ ബാങ്കില്‍നിന്ന് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ മുലപ്പാല്‍ വാങ്ങാം.
പാല്‍പ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാല്‍വില്‍പ്പന തുടങ്ങിയവ തടയാൻ ലക്ഷ്യമിട്ടാണ് മുലപ്പാല്‍ ബാങ്കുകള്‍ സ്ഥാപിക്കുന്നത്.ആരോഗ്യമുള്ള ഏതൊരു അമ്മയ്ക്കും ബാങ്കിലേക്ക് പാല്‍ ദാനം ചെയ്യാൻ കഴിയും. മുലപ്പാല്‍ ശേഖരിക്കുന്നത് ബ്രെസ്റ്റ് പമ്ബുകള്‍ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ്.
ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മമാരില്‍നിന്നും പുറത്തുനിന്നെത്തുന്നവരില്‍നിന്നും പാല്‍ ശേഖരിക്കും. പരിശീലനം ലഭിച്ച നഴ്സുമാർ മുലപ്പാല്‍ദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യദൗത്യം മുഖേനയും മറ്റും കൗണ്‍സലിങ് നല്‍കിയശേഷം തയ്യാറായിവരുന്ന ദാതാക്കള്‍ക്ക് ലാബ് ടെസ്റ്റുകളും ആരോഗ്യപരിശോധനകളും നടത്തിയശേഷമാണ് പാല്‍ ശേഖരിക്കുന്നത്.