രാജ്യത്തെ ആദ്യ കാര്‍ ഫെറി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

മുംബൈ: രാജ്യത്തെ ആദ്യ കാര്‍ ഫെറി ട്രെയിന്‍ സര്‍വീസ് മഹാരാഷ്ട്രയിലെ കോലാടിനും ഗോവയിലെ വെര്‍ണയ്ക്കും ഇടയില്‍ വരുന്നു.ഈ സര്‍വീസ് എന്നത് സ്വകാര്യ കാറുകളെയും അവയുടെ ഉടമകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ്. യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യ വാഹനങ്ങള്‍ ട്രെയിനില്‍ കയറ്റാനും അതിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ കോച്ചുകളില്‍ യാത്ര ചെയ്യാനും കഴിയും.
ഗതാഗതക്കുരുക്കും വളഞ്ഞുപുളഞ്ഞ ചുരങ്ങളും കാരണം റോഡ് മാര്‍ഗം 20-22 മണിക്കൂര്‍ സാധാരണ എടുക്കുന്ന യാത്ര, ട്രെയിനില്‍ വെറും 12 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. സാധാരണയായി ഏറെ തളര്‍ത്തുന്ന റോഡ് യാത്രയ്ക്ക് പകരം വേഗതയേറിയതും സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമായ ഒരു ബദല്‍ എന്ന നിലയില്‍, ഗണേശ ചതുര്‍ഥി തിരക്കിന് മുന്നോടിയായാണ് സര്‍വീസ് തന്ത്രപരമായി ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാകുന്നു.സര്‍വീസ് ആരംഭിക്കുന്നത്ഓഗസ്റ്റ് 23 മുതലാകും. മുന്‍പ്, ട്രക്കുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ഫെറി ട്രെയിന്‍ മാതൃകയില്‍, ഡ്രൈവര്‍മാര്‍ക്ക് അവരുടെ വാഹനങ്ങള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഗണുകളില്‍ കയറ്റി ഗോവയിലെത്തുന്നതുവരെ തൊട്ടടുത്തുള്ള പാസഞ്ചര്‍ കോച്ചുകളില്‍ യാത്ര ചെയ്യാം. വാഹനങ്ങള്‍ ബെല്‍റ്റിട്ട് സുരക്ഷിതമായി ഉറപ്പിക്കുകയും ഹാന്‍ഡ്ബ്രേക്കുകള്‍ ഇടുകയും വേണം.
പ്രത്യേകം നിര്‍മിച്ച 20 വാഗണുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും. ഓരോ വാഗണിലും രണ്ട് കാറുകള്‍ വീതം കയറ്റാം. ഒരു യാത്രയില്‍ ആകെ 40 കാറുകള്‍ ഇതുവഴി കൊണ്ടുപോകാനാകും. എന്നാല്‍, കുറഞ്ഞത് 16 വാഹനങ്ങള്‍ ബുക്ക് ചെയ്താല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കൂടാതെ, യാത്രയ്ക്കിടെ കാറുകളില്‍ ഇരിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ടായിരിക്കില്ല.
കാര്‍ ഒരു വശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചാര്‍ജ് 7,875 രൂപയാണ്. ഒരു കാറിനൊപ്പം പരമാവധി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. രണ്ടുപേര്‍ക്ക് 3അഇയിലും ഒരാള്‍ക്ക് ടഘഞ കോച്ചിലും. സെക്കന്‍ഡ് സീറ്റിങ്ങില്‍ (190 രൂപ) അല്ലെങ്കില്‍ 3അഇ കോച്ചുകളില്‍ (ഒരാള്‍ക്ക് 935 രൂപ) യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ട്രെയിന്‍ കോലാടില്‍നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് ഗോവയിലെ വെര്‍ണയില്‍ എത്തിച്ചേരും. വാഹനം കയറ്റുന്നതിനും മറ്റ് ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായി യാത്രക്കാര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ കോലാട് സ്റ്റേഷനില്‍ എത്തിച്ചേരേണ്ടതാണ്.
അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും മുംബൈ, പുണെ, മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഗോവയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യാറുണ്ട്. അതിനാല്‍ ഈ പുതിയ സര്‍വീസ് ഒരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങളില്‍ കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക്.
ഗണേശോത്സവത്തിന്റെയും മറ്റ് ഉത്സവങ്ങളുടെയും സമയത്ത് ഹൈവേകളിലുണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോള്‍, യാത്രക്കാര്‍ക്ക് ഈ സര്‍വീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രാസമയവും റോഡുകളില്‍ കാറുകളുടെ എണ്ണവും കുറയ്ക്കും. ഒപ്പം സൗകര്യപ്രദമായ ഒരു ട്രെയിന്‍ യാത്രയും അനുഭവിക്കാം. യാത്രാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനപ്പുറം, ഇന്ധന ഉപയോഗവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കുന്നതിലൂടെ ഈ സര്‍വീസ് ഒരു ഹരിത ബദല്‍ കൂടിയാണ് മുന്നോട്ട് വയ്ക്കുന്നത്.