ബെംഗളൂരുവില്‍ കനത്ത മഴയെ തുടർന്ന് ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക്

ബെംഗളൂരുവിലെ കനത്ത മഴയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്ത് ടെക് കമ്പനികള്‍. ഇതില്‍ ചെറുകിട കമ്പനികള്‍ മുതല്‍ ഇന്‍ഫോസിസ് വരെ ഉള്‍പ്പെടും.വെള്ളക്കെട്ട് മൂലം നഗരത്തിലെ യാത്ര അപ്രായോഗികമാണെന്ന തിരിച്ചറിവിലാണ് നടപടി.
ബെംഗളൂരുവിലും മറ്റ് ജില്ലകളിലും ഇനിയും കനത്തമഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ടെക്‌നഗരത്തില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കൂടാതെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടുമാണ്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, ശിവമോഗ, ചിക്കമംഗളൂരു, ഹാസന്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പുണ്ട്.
ബെംഗളൂരുവില്‍, തിങ്കളാഴ്ച രാത്രിയിലെ ശരാശരി മഴ 42.7 മില്ലിമീറ്ററിലെത്തി, ആര്‍ആര്‍ നഗറിന്റെ ചില ഭാഗങ്ങളില്‍ 150 മില്ലിമീറ്റര്‍ രേഖപ്പെടുത്തി, ഒരു ദശാബ്ദത്തിനിടയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിരവധി ടെക് കമ്പനികളും ബഹുരാഷ്ട്ര സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെള്ളക്കെട്ട്, ഗതാഗത കാലതാമസം, ജീവനക്കാരുടെ സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടി വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി സോണുകളിലെ മറ്റ് സ്ഥാപനങ്ങളും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.