നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം; എയര്‍ കണ്ടീഷനിംഗ് വില വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനികൾ

കൊച്ചി: നിർമ്മാണ സാമഗ്രികളുടെ ക്ഷാമം രൂക്ഷമായതോടെ എ.സി വില ഉയർത്താനൊരുങ്ങി കമ്പനികള്‍. ഉപഭോഗത്തിലെ ഉണർവിന് ആനുപാതികമായി ആവശ്യത്തിന് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാൻ കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ്.കംപ്രസറുകള്‍, അലുമുനിയം, കോപ്പർ ടൂബുകള്‍, സ്‌റ്റെയിൻലെസ് സ്‌റ്റീല്‍ എന്നിവയുടെ ദൗർലഭ്യമാണ് കമ്പനികള്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്. വേനല്‍ക്കാലത്ത് എ.സിയുടെ വില അഞ്ച് ശതമാനം വരെ ഉയരുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
പ്രമുഖ കമ്പനികളായ വോള്‍ട്ടാസ്, ബ്ളൂസ്‌റ്റാർ, ഡൈകിൻ, ഹയർ എന്നിവയെല്ലാം വില വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. അതെസമയം ഉഷ്ണക്കാറ്റ് ശക്തമായ സ്ഥലങ്ങളില്‍ എ.സിയുടെ വില്‍പ്പന കുതിച്ചുയരുകയാണ്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ചൂട് കുത്തനെ കൂടുന്ന സാഹചര്യത്തിൽ എ.സി വില്‍പ്പനയില്‍ 30 ശതമാനം വരെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.ഉത്പാദനം കൂട്ടുന്നതിന് അസംസ്‌കൃത സാധനങ്ങളുടെ ദൗർലഭ്യം വെല്ലുവിളിയാണെന്ന് വോള്‍ട്ടാസിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എ.സികളുടെയും പ്രധാന ഘടക ഭാഗങ്ങളുടെയും ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതും ഉത്പന്ന ദൗർലഭ്യം രൂക്ഷമാക്കാൻ കാരണമായി.ഗ്യാസ് നിറച്ച എ.സികളുടെ ഇറക്കുമതി സർക്കാർ അനുവദിച്ചിട്ടില്ല. ഇതോടൊപ്പം എ.സികളില്‍ ഉപയോഗിക്കുന്ന കോപ്പർ ഉത്പന്നങ്ങള്‍ക്ക് കടുത്ത ഗുണമേന്മ മാർഗനിർദേശങ്ങള്‍ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് നിഷ്‌കർച്ചതും വില കൂട്ടുന്നതിന് കാരണമാകുന്നു. അതിനാൽ എ.സി വില 1,500 രൂപ മുതല്‍ 2,000 രൂപ വരെ കൂടിയേക്കും.