കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വിലയിൽ മുന്നേറ്റം

കർഷകർക്ക് ആശ്വാസമായി റബർ വില ഉയർന്നു. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ 100 – 110 രൂപയായിരുന്ന വില ഇപ്പോള്‍ കിലോഗ്രാമിന് 210 രൂപ വരെയായി.അതെസമയം ഒട്ടുപാലിന് 150 – 160 രൂപയും വിലയുണ്ട്. കംബോഡിയയുമായി യുദ്ധം രൂക്ഷമായതിനാല്‍ തായ്‌ലൻഡില്‍നിന്ന് വരവ് നിലച്ചതോടെ ഇറക്കുമതി കുറഞ്ഞതാണ് അനുഗ്രഹമായത്. ടയർ കമ്പനികളെ ഇറക്കുമതി കുറഞ്ഞത് ബാധിക്കുമെങ്കിലും കർഷകർക്ക് നേട്ടമാണ്. ആഭ്യന്തരവില പിടിച്ചുനിർത്താൻ പലപ്പോഴും ഇറക്കുമതിയെയാണ് ടയർ കമ്പനികള്‍ ആശ്രയിച്ചിരുന്നത്.
അതെസമയം തായ്‌ലൻഡില്‍ ഉത്പാദനം കുറയുന്നതോടെ ഇത് സാധ്യമാകാതെ വരും. ഇടതടവില്ലാതെയുള്ള മഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആറ് മാസത്തിനുള്ളില്‍ റബർ വെട്ടാൻ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ മേയില്‍ വെട്ട് തുടങ്ങേണ്ടതായിരുന്നു. മഴ കാരണം തുടങ്ങിയില്ല. മലയോര ഗ്രാമങ്ങളില്‍ വന്യമൃഗശല്യം ഏറിയതും കർഷകർക്ക് കടുത്ത ഭീഷണിയാണ്. പല തോട്ടങ്ങളിലും ഭാഗികമായി മാത്രമാണ് ഉല്‍പാദനം നടക്കുന്നത്. ടാപ്പിങ്ങില്ലാത്തതിനാല്‍ തൊഴിലാളികള്‍ മറ്റ് പണികള്‍ക്ക് പോകുകയാണ്.