നിയമ നടപടിക്കൊരുങ്ങുന്നു; 21,500 കോടി നഷ്ടപരിഹാരംതേടി ബൈജൂസ് കോടതിയിലേക്ക്

സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകര്‍ത്തതിനും വ്യവസായം താറുമാറാക്കിയതിനും 250 കോടി ഡോളര്‍ (ഏതാണ്ട് 21,500 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗ്ലാസ് ട്രസ്റ്റ്, ആല്‍ഫ തുടങ്ങിയവയ്‌ക്കെതിരേ പരാതി നല്‍കാനാണ് ബൈജൂസ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ പരാതി നല്‍കിയതായും വിദേശകോടതികളില്‍ പരാതി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ഇവരുടെ നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ജെ മൈക്കിള്‍ മക് നട്ടിലെ സീനിയര്‍ ലിറ്റിഗേഷന്‍ അഡൈ്വസര്‍ ലസാരെഫ് ലേ ബാര്‍സ് യൂള്‍ വ്യക്തമാക്കി.
ബൈജൂസ് ഉടമകള്‍ക്ക് വ്യക്തിപരമായും അവരുടെ വ്യവസായത്തിനും വലിയ നഷ്ടമാണ് ഗ്ലാസ് ട്രസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്. യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങളുടെ ഏജന്റാണ് ഗ്ലാസ് ട്രസ്റ്റ്. ഇവരുടെ പരാതിയെത്തുടര്‍ന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പാപ്പരത്തനടപടി നേരിട്ടുവരുന്നു. തിങ്ക് ആന്‍ഡ് ലേണിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നും ഗ്ലാസ് ട്രസ്റ്റ് അവകാശപ്പെടുന്നു. ഇതിനെതിരേയാണ് ബൈജൂസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.