ജിയോയുടെ ആധിപത്യം തുടരുന്നു; ബിഎസ്എന്‍എലിന് വന്‍ തിരിച്ചടി, എയര്‍ടെല്ലിനും നേട്ടം

ഇന്ത്യയിലെ ഡിസംബര്‍ മാസത്തെ ടെലികോം വരിക്കാരുടെ ഡാറ്റ പ്രസിദ്ധീകരിച്ച് ട്രായ്. ഇതിൽ ജിയോ 465.1 ദശലക്ഷം വരിക്കാരുമായി ആധിപത്യം നിലനിര്‍ത്തി. അതെസമയം ബിഎസ്എന്‍എല്ലിന് 0.34 ദശലക്ഷം വരിക്കാരെ നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടില്‍, വിവിധ ടെലികോം കമ്പനികളിലേക്ക് വന്ന പുതിയതും കമ്പനിയില്‍ നിന്ന് പോയവരുടെതും ഉള്‍പ്പെടെയുള്ള കണക്കുകള്‍ വിശദമാക്കുന്നുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ മുന്നില്‍തന്നെയുള്ള ജിയോക്ക് 1.21 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാനായത് മികച്ചൊരുനേട്ടം തന്നെയാണ്. എന്നാല്‍ 0.34 ദശലക്ഷം വരിക്കാരെ നഷ്ടമായ ബിഎസ്എന്‍എൽ വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. താരിഫ് വര്‍ദ്ധനവിന് ശേഷം ആദ്യമായാണ് ബിഎസ്എന്‍എലിന് ഇത്രക്കും വരിക്കാരെ വെറും ഒരുമാസത്തില്‍ തന്നെ നഷ്ടമാകുന്നത്.
ജിയോയ്ക്ക് ഒപ്പം തന്നെ എയര്‍ടെല്ലിനും വരിക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദശലക്ഷം പുതിയ വരിക്കാരെയാണ് എയര്‍ടെല്ലിന് നേടാനായത്.ഇപ്പോള്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും വരിക്കാരുടെ എണ്ണം യഥാക്രമം 465.1 ദശലക്ഷവും 385.3 ദശലക്ഷവുമാണ്. ഇത് 461.2 ദശലക്ഷം നവംബറിലും 384.2 ദശലക്ഷവുമായിരുന്നു. എയര്‍ടെലും ജിയോയും നില മെച്ചപ്പെടുത്തിയപ്പോള്‍ വിഐ, ബിഎസ്എന്‍എല്‍ പോലുള്ള മറ്റ് കമ്പനികള്‍ക്ക് കാര്യമായ നഷ്ടം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.5ജി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷിച്ചു നോക്കിയെങ്കിലും 1.715 ദശലക്ഷം വരിക്കാരുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയ്ക്ക് ഉണ്ടായത്.