ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും ഏഴുമിനിറ്റുമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ -അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സർവീസ് നടത്തുക. ദൂരം 508 കിലോമീറ്ററാണ്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് (ബി. കെ. സി) പ്രദേശത്തു നിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളുമായി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ബന്ധിപ്പിക്കും.
എട്ട് അമൃത് ഭാരത് ട്രെയിനുകള്‍ ഇതുവരെ സർവീസ് നടത്തുന്നുണ്ട്. അമൃത് ഭാരത് ട്രെയിനുകള്‍ക്ക് വന്ദേഭാരത് ട്രെയിനുകള്‍ പോലുള്ള സവിശേഷതകളുണ്ടെങ്കിലും നിരക്ക് കുറവാണ്. പുതുതലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.