June 8, 2025

2030-ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി 20 ലക്ഷം കോടിയിലേക്ക്, 5 കോടി തൊഴിലവസരങ്ങളും: നിതിന്‍ ഗഡ്കരി

0
images (2) (30)

2030 ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി 20 ലക്ഷം കോടി രൂപയിലെത്തുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇതോടെ ഇവി മേഖലയിലൂടെ 5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇ-വാഹന വ്യവസായത്തിന്റെ സുസ്ഥിരതയെ കുറിച്ച് നടന്ന എട്ടാമത് കാറ്റലിസ്റ്റ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയാണ് കാരണമെന്നു വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന്റെ 22 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധന ഇറക്കുമതി വലിയ സാമ്പത്തിക വെല്ലുവിളികളുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹരിത ഊർജത്തിൽ സർക്കാരിന്റെ മുൻഗണന വർദ്ധിച്ചുവരികയാണെന്നും, പവർ ബാസ്‌ക്കറ്റിന്റെ 44 ശതമാനം സൗരോർജ്ജമായതിനാൽ ഇന്ത്യയ്ക്ക് ഇതു മുതൽക്കൂട്ടായാണെന്നും ഗഡ്കരി പറഞ്ഞു. ജലവൈദ്യുതി, സൗരോർജ്ജം, ബയോ എനർജി എന്നിവയുടെ വികസനത്തിനും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇലക്ട്രിക് ബസുകളുടെ കുറവ് ഇന്ത്യയിൽ ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, രാജ്യത്തിനായി ഒരു ലക്ഷം ഇലക്ട്രിക് ബസുകൾ ആവശ്യമുണ്ടെങ്കിലും നിലവിൽ ശേഷി 50,000 ബസുകൾ മാത്രമാണെന്നും വ്യക്തമാക്കി. ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറികൾക്ക് ശേഷി വർദ്ധിപ്പിക്കാൻ ഇത് അനുയോജ്യമായ സമയമാണെന്ന് നിർമാണ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച അനുവദനീയമല്ലെന്നും ഇലക്ട്രിക് വാഹന നിർമാതാക്കൾ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2014ൽ ഗതാഗത മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 7 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് അത് 22 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *