അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും

അഞ്ച് വര്‍ഷത്തിനു ശേഷം അതിര്‍ത്തികളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും. ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ നല്ല സൂചനയാണ് ഇതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി, ഇന്ത്യയും ചൈനയും പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വ്യാപാരം ഹിമാലയന്‍ അതിര്‍ത്തിയിലെ മൂന്ന് നിയുക്ത പോയിന്റുകള്‍ വഴി നടത്തിയിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, പരവതാനികള്‍, മര ഫര്‍ണിച്ചറുകള്‍, കന്നുകാലിത്തീറ്റ, മണ്‍പാത്രങ്ങള്‍, ഔഷധ സസ്യങ്ങള്‍, വൈദ്യുത വസ്തുക്കള്‍, കമ്പിളി തുടങ്ങിയവയുടെ വ്യാപാരമാണ് ഇതുവഴി നടന്നിരുന്നത്.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് വ്യാപാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുമുണ്ടായി.അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിരുന്നു. ചൈനയും ഇന്ത്യയും അടുത്ത മാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുമാണ്.
ഏഴ് വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക് പോകുന്നുണ്ട്. അദ്ദേഹം ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത്..