വിമാനത്താവളങ്ങളിൽ ‘ഇക്കോണമി സോൺ’ ഭക്ഷണങ്ങൾ ഇനി കുറഞ്ഞ നിരക്കിൽ

വിമാനത്താവളങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന് ഉയർന്ന വില ഈടാക്കുന്നതിന് പരിഹാരമായി, സർക്കാർ ചെലവുകുറഞ്ഞ ഇക്കോണമി സോണുകൾ ഒരുക്കാൻ പദ്ധതിയിടുന്നു. വിമാനത്താവളത്തിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അധിക ചെലവുകൾ കാരണം പല യാത്രക്കാരും മുൻകൂട്ടി ചിന്തിക്കാറുണ്ട്, പലപ്പോഴും ഇത് ഒഴിവാക്കാനോ വീട്ടിൽ നിന്നു കൊണ്ടുപോകാനോ അവരെ നിർബന്ധിതരാക്കുന്നു. ഇനി ഈ സാഹചര്യത്തിൽ മാറ്റം വരുമെന്ന് സൂചനയുണ്ട്, പുതിയ പദ്ധതിയനുസരിച്ച് ഇവിടങ്ങളിൽ ഭക്ഷണം പോക്കറ്റിനു സൗഹൃദപരമായി ലഭ്യമാകും.സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കോണമി സോണുകൾ സ്ഥാപിക്കാൻ അന്തിമ തീരുമാനമെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിവിധ ഫുഡ് ഔട്ട്‌ലെറ്റുകൾ, ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെ ചർച്ചകൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇക്കോണമി സോണുകൾ സാധാരണ റെസ്റ്റോറന്റുകളെപ്പോലെ പ്രവർത്തിക്കില്ലെന്നും, യാത്രക്കാർക്ക് കൗണ്ടറിൽ നിന്ന് ഭക്ഷണം വാങ്ങി ഫാസ്റ്റ് ഫുഡ് ടേബിളിൽ ഇരുന്ന് കഴിക്കാനും, ടേക്ക് എവേ സൗകര്യം ഒരുക്കുമെന്നും റിപ്പോർട്ട് പറയുന്നു. പുതുതായി നിർമ്മിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം ഇക്കോണമി സോണുകൾ ഉണ്ടായിരിക്കും.വിലകൂടിയ വിമാനത്താവള ഭക്ഷണത്തെക്കുറിച്ച് നിരവധി യാത്രക്കാരുടെ പരാതികളുണ്ടായ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് നടപടി ആരംഭിക്കുകയാണ്. സെപ്റ്റംബറിൽ മുൻ ധനമന്ത്രി പി. ചിദംബരം, കൊൽക്കത്ത വിമാനത്താവളത്തിൽ ഒരു കപ്പ് ചായയ്ക്ക് 340 രൂപ നൽകേണ്ടി വന്ന അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ ഇത് 80 രൂപ മാത്രമാണെന്നും, പണപ്പെരുപ്പം പശ്ചിമ ബംഗാളിൽ തമിഴ്‌നാടിനെക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യംഗ്യത്തോടെ പരാമർശിച്ചിരുന്നു.