ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇരട്ടിമധുരം; ഭൂരിപക്ഷത്തിനും ഇനി നികുതി ബാധകമല്ല

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസം. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയതോടെ, സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഇനി നികുതി അടയ്ക്കേണ്ടതില്ല. ഇതോടെ യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഇടത്തരം ശമ്പളം കൈപ്പറ്റുന്നവർക്ക് വലിയ നേട്ടമാകും.
നികുതി ഇളവിന്റെ ഭാഗമായി, ഏകദേശം രണ്ട് മാസത്തെ ക്ഷാമബത്തയ്ക്കു തുല്യമായ തുക ഇവർക്ക് ലാഭമാകും. സംസ്ഥാന സർക്കാർ ജീവനക്കാരേപ്പോലെതന്നെ, കേന്ദ്ര സർക്കാർ ജീവനക്കാരിൽ ശമ്പളം ഒരുലക്ഷത്തിൽ താഴെയുള്ളവർക്കും പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ്. എന്നാൽ, അടുത്ത വർഷം കേന്ദ്ര സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ ശമ്പളം ലക്ഷത്തിന് മുകളിലാകുന്നവർ വീണ്ടും നികുതി പരിധിയിൽപ്പെടും. അതേസമയം, സംസ്ഥാന സർക്കാർ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചാൽ, ലക്ഷത്തിന് മുകളിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നതിനാൽ അധിക ഭാരം ഭൂരിഭാഗം ജീവനക്കാർക്കുണ്ടാവില്ല.