June 8, 2025

ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് കോടതി

0
96524564

ബെംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെതിരെ യുവതി നല്‍കിയ പരാതിയില്‍ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. “നോ റിട്ടേൺ പോളിസി” എന്ന വാദം ചൂണ്ടിക്കാട്ടി ഉൽപ്പന്നം തിരികെ സ്വീകരിക്കാൻ ഫ്ലിപ്കാർട്ട് വിസമ്മതിച്ചത് അന്യായമായ വ്യാപാര രീതിയാണെന്നും ഇത് സേവനത്തിന്‍റെ അപര്യാപ്തതയെ കാണിക്കുന്നെന്നുമായിരുന്നു ബാർ ആൻഡ് ബെഞ്ചിന്‍റെ നിരീക്ഷണം. ഗോരേഗാവിൽ താമസിക്കുന്ന തരുണ രജ്പുത് എന്ന യുവതി ആണ് കഴിഞ്ഞ ഒക്ടോബർ 9 ന് ഫ്ലിപ്കാർട്ടിൽ നിന്ന് 4,641 രൂപയ്ക്ക് 13 കണ്ടെയ്നർ ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്സ് വാങ്ങിയത്. ഒക്ടോബർ 14 ന് പാര്‍സൽ എത്തിയപ്പോള്‍ ഉൽപ്പന്നം ഗുണനിലവാരം കുറഞ്ഞതാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടു. പാര്‍സലായി എത്തിയ ഉൽപ്പന്നത്തില്‍ ക്യുആർ കോഡ് ഇല്ലായിരുന്നു. തുടർന്ന് പാര്‍സൽ തിരിച്ചേല്‍പ്പിക്കാന്‍ യുവതി തയ്യാറായെങ്കിലും ഫ്ലിപ്കാർട്ട് തങ്ങളുടെ ‘ നോ റിട്ടേൺ പോളിസി’ ചൂണ്ടിക്കാട്ടി വിറ്റ സാധനം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി വ്യാജ ഉൽപ്പന്നത്തിന്‍റെ ഫോട്ടോകളും ഫ്ലിപ്കാർട്ടിന്‍റെ കസ്റ്റമർ കെയറുമായുള്ള സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും പരിശോധിച്ചു. എന്നാല്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന യുവതിയുടെ ആവശ്യം തള്ളിയ കോടതി 2023 ഒക്ടോബർ 21 മുതൽ 9 ശതമാനം പലിശ സഹിതം 4,641 രൂപ തിരികെ നൽകാൻ ഫ്ലിപ്കാർട്ടിനോടും വിൽപ്പനക്കാരനോടും ഉത്തരവിട്ടു. ഒപ്പം യുവതിയുടെ കോടതി ചെലവുകള്‍ കൂടിച്ചേര്‍ത്ത് 10,000 രൂപ നല്‍കാനും നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *