വെളിച്ചെണ്ണ വില ഉയരുന്നു;വ്യാജൻ ഒഴുകുന്നു

പത്തനംതിട്ട: വെളിച്ചെണ്ണ വില ഉയർന്നതോടെ ജില്ലയിലേക്ക് വ്യാജന്‍റെ ഒഴുക്ക്. കിലോ 420 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വിലയിലെ ഉയർച്ച.തേങ്ങയുടെ ലഭ്യതക്കുറവും വിതരണം കുറഞ്ഞതുമാണ് റെക്കോഡ് വിലയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ . സ്ഥിതി തുടർന്നാല്‍ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തുന്നു.നേരത്തേ ലിറ്ററിന് 360 രൂപയായിരുന്നു. വില കൂടിയതോടെയാണ് വിപണിയിലേക്ക് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് തുടങ്ങിയത്. തമിഴ്നാട്ടില്‍നിന്നുമാണ് വ്യാജൻ എത്തുന്നത്. സർക്കാരിന്‍റെ കേര വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളില്‍ നിരവധി വ്യാജന്മാർ വിപണിയിലുണ്ട്. കേര വെളിച്ചെണ്ണക്കും വില വർധിച്ചത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി..ഒരു ലിറ്റർകേര വെളിച്ചെണ്ണക്ക് 419 രൂപയാണ്. കേര വെളിച്ചെണ്ണക്ക് ആറു മാസത്തിനിടെ മൂന്നുതവണ വിലകൂട്ടി. ഇതോടെ കുടുംബ ബജറ്റും താളം തെറ്റി. ഹോട്ടലുകളില്‍ വില കുറഞ്ഞ എണ്ണയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതും തമിഴ്നാട്ടില്‍നിന്ന് എത്തുന്നുണ്ട്. തേങ്ങ വിലയും വർധിച്ചു. ഒരു കിലോ തേങ്ങക്ക് 80-82 രൂപ വരെയാണ്. അത് നാടൻ ആണെങ്കില്‍ പിന്നെയും കൂടും. ജില്ലയില്‍ കായംകുളം, ഹരിപ്പാട് മേഖലകളില്‍നിന്നുമാണ് കൂടുതല്‍ തേങ്ങയെത്തുന്നത്.കൂടാതെ തമിഴ്നാട്ടില്‍നിന്നും എത്തുന്നുണ്ട്. തേങ്ങ ഉല്‍പാദനം ജില്ലയില്‍ കുറഞ്ഞുവരുകയാണ്. രോഗങ്ങള്‍ ബാധിച്ച് തെങ്ങ് നശിക്കുന്നതിനു പുറമേ കുരങ്ങൻമാർ വ്യാപകമായി തേങ്ങ നശിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും തെങ്ങില്‍ പൂക്കുലയും തേങ്ങയും വെള്ളക്കയും ഇവ തിന്നുനശിപ്പിക്കുകയാണ്.