കൊക്കോ കർഷകർ ആശങ്കയിൽ; കനത്തമഴയില്‍ കൊക്കോക്കായ നശിക്കുന്നു

അടിമാലി: കനത്ത മഴ ഹൈറേഞ്ചിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ ഏറ്റവും പ്രശ്നം നേരിടുന്നത് കൊക്കോ കർഷകരാണ്.മേയ് മുതല്‍ ആരംഭിച്ച തുടർച്ചയായ മഴ കൊക്കോക്കായ ചീഞ്ഞുനശിക്കാൻ കാരണമായി. പിന്നീട് ചെറിയ വെയില്‍ അടിച്ചപ്പോള്‍ ബാക്കിയുള്ളവ ഉണങ്ങിപ്പോയി. ഇതോടെ ജൂണ്‍, ജൂലൈയ് മാസങ്ങളില്‍ ലഭിക്കേണ്ട വിളവ് കുറഞ്ഞു.
അടയ്ക്കകൃഷിക്കുള്ള ബോർഡോ മിശ്രിതം തളിച്ചാല്‍ കൊക്കോയുടെ രോഗം തടയാനാകും. എന്നാല്‍ ഇത്തവണ തുടർച്ചയായി പെയ്ത മഴകാരണം പല കർഷകർക്കും മിശ്രിതം തളിക്കാൻ കഴിഞ്ഞില്ല. മഴയുടെ തീവ്രത കാരണം കൊക്കോമരത്തില്‍ത്തന്നെ കായ കറുത്ത് ഉണങ്ങിപ്പോവുകയും പുതിയതായി പൂവ് വിരിയുന്നുമില്ല.
വരുംമാസങ്ങളില്‍ ലഭിക്കേണ്ട വിളവും കുറയുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ കർഷകർ.2024-ല്‍ ഒരു കിലോ പച്ചപ്പരിപ്പിന് 190 രൂപവരെ ഉയർന്ന കൊക്കോവില പിന്നീട് താഴ്ന്നു. ഇപ്പോള്‍ കിലോയ്ക്ക് 90 രൂപയില്‍ താഴെയാണ് വില.