പുതുവത്സര ദിനത്തിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ വലഞ്ഞു; രാജ്യത്ത് വ്യാപകമായി നെറ്റ് വർക്ക് തടസം

ദില്ലി: പുതുവർഷ ദിനത്തിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ വലിയ നെറ്റ് വർക്കിംഗ് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് 12: 46 വരെ 172 ഉപഭോക്തൃ പരാതികൾ ലഭിച്ചു. ഇതിൽ 61 ശതമാനം ഉപയോക്താക്കൾക്ക് സിഗ്നൽ ലഭിക്കാത്ത പ്രശ്നങ്ങളായിരുന്നു. മറ്റുള്ളവർ മൊത്തത്തിലുള്ള ബ്ലാക്ക്ഔട്ട് അല്ലെങ്കിൽ മൊബൈൽ ഇന്റർനെറ്റ് തടസമാണെന്ന് അറിയിച്ചു. പ്രധാനമായും നാഗ്‌പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ഉപഭോക്തൃ പരാതികൾ ഉയർന്നത്.
ബിഎസ്എൻഎൽ നെറ്റ് വർക്കിന്‍റെ പ്രവർത്തന തടസ്സം മൂലമാണ് ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനുമാകാതിരുന്നത്. പ്രധാനം നാഗ്‌പൂറിലും കൊൽക്കത്തയിലും കൂടുതൽ പേർക്ക് ഇത് ബാധിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ടെക്‌നിക്കൽ പ്രശ്നങ്ങളാണ് തടസം സൃഷ്ടിച്ചതെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും ബിഎസ്എൻഎൽ അറിയിച്ചു.
ബിഎസ്എൻഎൽ നെറ്റ് വർക്കിനെ കുറിച്ച് ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരാതികൾ പങ്കുവച്ചു. ഒരാൾ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്ത് പ്രതികരിച്ചു. മറ്റൊരാൾ ബിഎസ്എൻഎല്ലിലേക്ക് മാറിയതിൽ നിരാശ പ്രകടിപ്പിച്ച് ജിയോയുടെ കസ്റ്റമർ കെയർ അക്കൗണ്ടിനെയും ടാഗ് ചെയ്തു. കൊൽക്കത്തയിൽ നിന്നുള്ള ഉപയോക്താവിന്‍റെ ട്വീറ്റിൽ, “ബിഎസ്എൻഎല്ലിന് ടവറുകൾ ഇല്ലേ? രാവിലെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു, ജോലികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞു. നാലുമണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മാറ്റമായില്ല,” എന്ന് ആരോപിച്ചു.
ബിഎസ്എൻഎൽ അടുത്തിടെ 4ജി നെറ്റ് വർക്കുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചിരുന്നു. 4ജി സേവനങ്ങൾ മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനും ശ്രമിക്കുന്നുവെന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ. ശ്രീനു പറഞ്ഞു. ‘സർവത്ര വൈഫൈ’ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് സ്ഥലമാറ്റത്തിനുശേഷവും വൈഫൈ സേവനം തുടർന്നും ലഭ്യമാക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു.