നെല്ല് സംഭരണത്തിന് 33.89 കോടി രൂപകൂടി അനുവദിച്ചു

കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.തുക അനുവദിച്ചത് നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷനാണ്. 285 കോടി രൂപയും ഈ വർഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. 606 കോടി രുപയാണ് ഈ സാമ്പത്തിക വർഷം ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തില്‍ 1100 കോടി രൂപയോളം കുടിശ്ശികയാണ്.
ഇതില്‍ 2017 മുതലുള്ള തുകകള്‍ ഉള്‍പ്പടുന്നു.കേരളത്തില്‍ പിആർഎസ് വായ്‌പാ പദ്ധതിയില്‍ കർഷകന് നെല്‍വില ബാങ്കില്‍ നിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ കർഷകന് ഉടൻ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല.