എക്‌സിനെതിരെ സൈബര്‍ ആക്രമണമെന്ന് മസ്‌ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ എലോണ്‍ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മസ്‌ക് ആരോപിക്കുന്നു.
പ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. യുകെയില്‍ മാത്രം 10,800 ല്‍ അധികം ഉപയോക്താക്കള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ തടസ്സങ്ങള്‍ വർധിച്ചിരുന്നു. ആഗോളതലത്തില്‍, ആഘാതത്തിന്റെ വ്യാപ്തി വളരെ ഗുരുതരമായി തുടര്‍ന്നു. എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ടു.
ഡൗണ്‍ഡിറ്റക്ടറിന്റെ അഭിപ്രായത്തില്‍, എക്‌സ് ആപ്പിന് 56 ശതമാനം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം വെബ്സൈറ്റിന് റിപ്പോര്‍ട്ടുചെയ്തത് 33 ശതമാനം പ്രശ്‌നങ്ങളാണ്. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ 2023 മാര്‍ച്ചിലും ഒരു മണിക്കൂറിലധികം തുടര്‍ച്ചയായ തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. 2022 ലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.