ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുന്നുവെന്ന് യുഎസ്

ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ്. ഇതിനായി 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു.
ഡേറ്റ സുരക്ഷിതമല്ലെന്നതിന്റെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം. ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു.
ജനുവരിയിൽ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയിരുന്നു. ജനുവരി 19ന് സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്. ടിക് ടോക് വിൽപ്പനയ്ക്കുള്ള അവസാന തീയതി വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.