മതിയായ ശമ്പളമില്ലാതെ ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാർ; ഏറ്റവും കൂടുതല്‍ ഐടി മേഖലയില്‍, സര്‍വേ

ഡല്‍ഹി: രാജ്യത്ത് നിലവിലെ ശമ്പളത്തില്‍ 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ. പ്രതീക്ഷയ്‌ക്കൊത്ത് ശമ്പളം വർധനവുണ്ടാകാത്തതും അതുവഴി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം.
77 % പ്രൊഫഷണലുകളും അവരുടെ മേഖലയില്‍ ഗണ്യമായ ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴില്‍ പ്ലാറ്റ്‌ഫോമായ ഫൗണ്ട്‌ഇറ്റിന്റെ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത് 0-3 വര്‍ഷത്തെ പരിചയമുള്ള എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്കിടയിലാണ്. ഐടി മേഖലയിലുള്ളവരിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ അസംതൃപ്തി.
ഐടി മേഖലയിലുള്ള 26 % ജീവനക്കാരും അസംതൃപ്തരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, 59 % പ്രൊഫഷണലുകള്‍ക്കും കുറഞ്ഞ ശമ്പള വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് ഭൂരിപക്ഷത്തിനും മന്ദഗതിയിലുള്ള വേതന വര്‍ധനയെ സൂചിപ്പിക്കുന്നു. തെരഞ്ഞെടുത്ത തസ്തികകളില്‍ മാത്രമാണ് കാര്യമായ ശമ്ബള വര്‍ധന ഉണ്ടായിട്ടുള്ളത്. അതിൽ 13 % പേര്‍ക്ക് ശമ്പളത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് തൊഴില്‍ ശേഷിയുടെ ഒരു ചെറിയ വിഭാഗത്തില്‍ നിശ്ചലാവസ്ഥയെ സൂചിപ്പിക്കുന്നു.
35 % പ്രൊഫഷണലുകളും ശമ്പള വര്‍ധനയില്‍ കുറഞ്ഞ വര്‍ധന മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ (0-10%). 29 ശതമാനം പേര്‍ മിതമായ വളര്‍ച്ച (11-20%) പ്രതീക്ഷിക്കുന്നു. 14 % പേര്‍ ഗണ്യമായ വര്‍ധന ആഗ്രഹിക്കുന്നു(21-30%). കരിയറിന്റെ പ്രാരംഭ ഘട്ടങ്ങളിലും ജൂനിയര്‍ ഘട്ടങ്ങളിലുമുള്ള ജീവനക്കാര്‍ ഉയര്‍ന്ന അപ്രൈസലിനെ കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.ഇവരില്‍ 22 ശതമാനം പേര്‍ 30 ശതമാനം ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ ഏറ്റവും ശുഭാപ്തിവിശ്വാസികളായി തുടരുന്നതായും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.35 ശതമാനം പേര്‍ മിതമായതോ ഗണ്യമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഐടി-സോഫ്റ്റ്വെയര്‍ (20%), ബിഎഫ്‌എസ്‌ഐ (17%) മേഖലകളില്‍. എന്‍ജിനീയറിങ്, ഉല്‍പ്പാദന രംഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 23 % പേരും ഐടി മേഖലയിലെ 18 % പേരും വൻ തോതിലുള്ള ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നൈപുണ്യ വികസന സംരംഭങ്ങള്‍, ഘടനാപരമായ കരിയര്‍ പുരോഗതി പാതകള്‍, മത്സരാധിഷ്ഠിത പ്രതിഫല തന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കണമെന്ന് ഫൗണ്ടിറ്റിന്റെ സിഇഒ വി സുരേഷ് വ്യക്തമാക്കി.