June 8, 2025

ലോക സമുദ്രോത്പന്ന വിപണി വൻ കുതിപ്പിലേയ്ക്ക്

0
IMG-20250224-WA0034

പത്ത് വര്‍ഷത്തിനുള്ളില്‍ ലോക സമുദ്രോത്പന്ന വിപണി 650 ബില്യണ്‍ ഡോളറിലെത്തും. ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖല ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ നിര്‍ദ്ദേശം.

നിലവില്‍ 350 ബില്യണ്‍ ഡോളര്‍ കണക്കാക്കുന്ന ലോക സമുദ്രോത്പന്ന വിപണി അടുത്ത ദശകത്തില്‍ 650 ബില്യണ്‍ ഡോളറായി വളരുമെന്ന് എംപിഇഡിഎ വൈസ് ചെയര്‍മാനും ബേബി മറൈന്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ അലക്സ് നൈനാന്‍ പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖലയ്ക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്‌കരണത്തിനും പുനര്‍കയറ്റുമതിക്കുമായി സമുദ്രോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ലളിതമായ നടപടിക്രമം സ്വീകരിച്ചുകൊണ്ട് മൂല്യവര്‍ധനവ് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടിയില്‍ ഉയര്‍ന്നുവന്നു.

കഴിഞ്ഞ 10 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ നെല്‍വയലുകളിലും ഉപ്പുവെള്ള മത്സ്യകൃഷി അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജിഡിപിയില്‍ ഗണ്യമായ സംഭാവന നല്‍കുന്നതിനുമുള്ള സാധ്യതയും കണക്കിലെടുത്ത്, അക്വാകള്‍ച്ചര്‍ മേഖലയ്ക്ക് സര്‍ക്കാര്‍ അടുത്തിടെ കാര്യമായ ശ്രദ്ധ നല്‍കിവരുന്നുണ്ട്.

2025 ലെ കേന്ദ്ര ബജറ്റില്‍ മത്സ്യബന്ധന മേഖലയ്ക്ക് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ബജറ്റ് പിന്തുണയായ 2,703.67 കോടി രൂപയാണ് നിര്‍ദ്ദേശിച്ചത്. 2024-25 കാലയളവില്‍ അനുവദിച്ച 2,616.44 കോടിയില്‍ രൂപയില്‍ നിന്ന് 3.3 ശതമാനം കൂടുതലാണിത്.

Leave a Reply

Your email address will not be published. Required fields are marked *