ഗ്രാമപ്രദേശങ്ങളിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്ന് കേന്ദ്രം

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഭാരത് നെറ്റിന്റെ ബ്രോഡ്ബാൻഡ് പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരത് നെറ്റ് പദ്ധതി ഗ്രാമീണ മേഖലകളിൽ മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്തതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സാങ്കേതിക പുരോഗതി വഴി ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിടുന്നതാണ് പദ്ധതി.
2025 ജനുവരി 13 വരെയുള്ള കണക്കുകൾ പ്രകാരം 2,14,323 ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കപ്പെടുകയും 6,92,676 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം 12,21,014 ഫൈബർ ടു ദി ഹോം കണക്ഷനുകളും 1,04,574 വൈ-ഫൈ കണക്ഷനുകളും സജ്ജീകരിച്ചു.
സർക്കാർ സ്കൂളുകളുടെ വികസനത്തിനും പ്രധാന്യം നൽകുന്ന ബജറ്റിൽ, ശാസ്ത്രീയ മനോഭാവം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 50,000 അടൽ ടിങ്കറിങ് ലാബുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഡിജിറ്റൽ കണക്ടിവിറ്റി ഉറപ്പുവരുത്തി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങൾ പ്രാപ്യമാക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.