സ്വര്‍ണവില ഉയരുന്നതില്‍ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വ്യാപാരികള്‍ക്കും ആശങ്ക: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

സ്വർണവിലയുടെ നിരന്തര കുതിപ്പിൽ ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വൻ വിലക്കയറ്റം രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഗ്രാമിന് 7730 രൂപയും പവന് 61840 രൂപയുമാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്രതലത്തിലും സ്വർണവില പുതിയ റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരിയ്ക്കുകയാണ്. രാജ്യാന്തര മാർക്കറ്റിൽ ഓൺസിന് 2796 ഡോളറായി. കൂടാതെ, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.64 ആയി കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.
24 കാരറ്റ് സ്വർണ കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 84.5 ലക്ഷം രൂപ കടന്നതായാണ് റിപ്പോർട്ട്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോളതലത്തിൽ വ്യാപാര സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ സാമ്പത്തിക അവസ്ഥയും ഈ വർദ്ധനവിൽ പ്രധാന പങ്ക് വഹിക്കുന്നു. നിലവിൽ 6 ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം 2% വർധിപ്പിക്കുമെന്ന ആശങ്ക വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
സ്വർണാഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ വലിയ ചെലവ് വഹിക്കേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് കുറഞ്ഞ പണിക്കൂലി സഹിതം സ്വർണാഭരണം വാങ്ങണമെങ്കിൽ 67,000 രൂപയ്ക്ക് മുകളിലാണ് ചെലവ്. ഈ വിലവർധന വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരിയ്ക്കുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.