മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ നികുതി ഇളവുകൾ ഉണ്ടാകുമോ? കേന്ദ്ര ബജറ്റ് ശനിയാഴ്ച

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഉറ്റുനോക്കുകയാണ്. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. നിലവിലെ ആദായ നികുതി സ്ലാബിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ എന്തൊക്കെയാണ് നടപടികൾ സ്വീകരിക്കുമെന്നതും ആകാംക്ഷയാകുന്നു. നിലവിൽ 72 ശതമാനം ആദായനികുതിദായകരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ട്.
3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പുതിയ നികുതി സംവിധാനം പ്രകാരം നികുതി ബാധ്യത ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഈ പരിധി 5 ലക്ഷം രൂപ ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി സംവിധാനത്തിൽ 2.5 ലക്ഷം രൂപ വരുമാനമുള്ളവർ നികുതിമുക്തരാണ്, ഇത് 5 ലക്ഷം രൂപയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പുതിയ നികുതി സംവിധാനത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയാക്കണമെന്ന ആവശ്യമുണ്ട്. പഴയ നികുതി സംവിധാനത്തിൽ ഇത് 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെടുന്നു. നികുതി നല്കേണ്ട വരുമാനം 7 ലക്ഷം രൂപയില് നിന്ന് 10 ലക്ഷം രൂപയാക്കാൻ സാധ്യതയുണ്ടോ എന്നതും ഇന്ത്യൻ മധ്യവർഗം ഉറ്റുനോക്കുന്നു. കേന്ദ്രം മധ്യവർഗത്തിന് അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) അടക്കമുള്ള പാർട്ടികൾ ഈ വിഷയത്തെ പ്രധാന ആയുധമാക്കുന്നു. മധ്യവർഗ വോട്ടുകൾ നിർണ്ണായകമാകുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതി ഇളവുകൾ വരുമോ എന്നതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴയ നികുതി സംവിധാനം പതുക്കേ അവസാനിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.
അതിനാൽ പഴയ നികുതി സംവിധാനത്തിൽ കൂടുതൽ ഇളവുകൾ വരാനുള്ള സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ പഴയ നികുതി സംവിധാനത്തിൽ മാത്രം ലഭ്യമായ ഭവനവായ്പ ഇളവുകൾ ഈ വർഷത്തെ ബജറ്റിൽ പുതിയ നികുതി സംവിധാനത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.