ജപ്പാനുമായുള്ള സഹകരണം ശക്തിപ്പെടുത്തും; നിക്ഷേപകരെ ആകർഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ടോക്കിയോ: ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാന തലത്തിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതിന്റെ ഭാഗമായി, ജപ്പാൻ ഉപവിദേശകാര്യ മന്ത്രി ഹിസാഷി മാറ്റ്സുമോട്ടോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നാലുദിവസത്തെ ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായി, ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും സംസ്ഥാനം-ദേശീയ തലത്തിൽ കൂടുതൽ ഇടപഴകുന്നതിലൂടെ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളും ഇരുവരും വിലയിരുത്തി. വ്യാപാരപരമായും നിക്ഷേപ സാധ്യതകളുമായി ജപ്പാനുമായി മികച്ച ബന്ധം പുലർത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
മധ്യപ്രദേശിൽ നിക്ഷേപ സാധ്യതകളെ പ്രോത്സാഹിപ്പിക്കാനും 2025 ഫെബ്രുവരിയിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് (Global Investors Summit – GIS) ജാപ്പനീസ് നിക്ഷേപകരെ ക്ഷണിക്കാനുമായി മുഖ്യമന്ത്രി ടോക്കിയോ, ഒസാക്ക, കോബെ തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചു. നേരത്തെ, എ ആൻഡ് ഡി മെഡിക്കൽസ് ഡയറക്ടർ ഡെയ്കി അരായിയുമായി യാദവ് കൂടിക്കാഴ്ച നടത്തി.
ഉജ്ജയിനിയിലെ മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ പാർക്കിൽ സബ്സിഡി നിരക്കിൽ 75 ഏക്കർ ഭൂമി സൗകര്യസജ്ജമാക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വർഷത്തിനുള്ളിൽ തന്നെ സംസ്ഥാനത്ത് ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാൻ എ ആൻഡ് ഡി മെഡിക്കൽസ് താൽപര്യം പ്രകടിപ്പിച്ചു.സൗത്ത് ഏഷ്യ കമ്മിറ്റി ചെയർമാൻ കെയ്ഡൻ, ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി ചെയർമാൻ യൂജി ഫുകാസ്വ, ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് എന്നിവർ പങ്കെടുക്കുന്ന ചർച്ചകളിലും ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശിലെ നിക്ഷേപ സാധ്യതകൾ ടൊയോട്ടയുമായി മുഖ്യമന്ത്രി പങ്കുവെച്ചു.2025 ഫെബ്രുവരി 24-25 തീയതികളിൽ ഭോപ്പാലിൽ വച്ച് ആഗോള നിക്ഷേപക ഉച്ചകോടി നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 15,000-ലധികം നിക്ഷേപകർ പരിപാടിയിൽ പങ്കെടുക്കും. ഉച്ചകോടി ഗ്ലോബൽ ഇൻവെസ്റ്റർമാരെ ആകർഷിക്കുന്ന വേദിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.