ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു

ഡൽഹി ആസ്ഥാനമായ ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തു. ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ ചീഫ് ജനറൽ മാനേജർ രാം കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഭരണപരമായ പ്രശ്നങ്ങളും ബാധ്യതകളും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആർബിഐ നടപടി സ്വീകരിച്ചു.
റിസർവ് ബാങ്ക് ആക്ടിന്റെ സെക്ഷൻ 45-IE(1) പ്രകാരം, നാഷണൽ ഹൗസിംഗ് ബാങ്കിന്റെ ശിപാർശയെ അടിസ്ഥാനമാക്കിയാണ് നടപടി. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർ ചൂണ്ടിക്കാട്ടിയ അക്കൗണ്ട് ബുക്കുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് പിഐബി ആർബിഐയെ അറിയിച്ചിരുന്നു. കമ്പനിയിൽ സാമ്പത്തിക തട്ടിപ്പിന്റെ സംശയത്തെ തുടർന്ന് ഏവിയോം ഇന്ത്യ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു.
2019-ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു റെഗുലേറ്റർക്ക് മാത്രമേ സാമ്പത്തിക സ്ഥാപനത്തെ പാപ്പരത്വ ട്രിബ്യൂണലിലേക്ക് റഫർ ചെയ്യാൻ സാധിക്കൂ. ഏവിയോം ഇന്ത്യയ്ക്ക് ഇതോടനുബന്ധിച്ച് പാപ്പരത്വ നടപടികൾ നേരിടേണ്ടി വരുമെന്ന് കരുതുന്നു.
2019-ൽ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷന്റെ ബോർഡിനെയും ആർബിഐ അസാധുവാക്കി എൻസിഎൽടിക്ക് റഫർ ചെയ്തിരുന്നു.2016-ൽ കാജൽ ഇൽമി സ്ഥാപിച്ച ഏവിയോം ഇന്ത്യ, 2024 മാർച്ച് 31-ന് 1,752.4 കോടി രൂപയുടെ വായ്പാ ബാധ്യതയായിരുന്നു നേരിടുന്നത്. നവംബർ 28-ന്, കമ്പനി ക്രിസിൽ റേറ്റിംഗ്സ് വശത്തുനിന്ന് ‘ക്രിസിൽ സി’യിൽ നിന്ന് ‘ക്രിസിൽ ഡി’ ലേക്ക് താഴ്ത്തിയിരുന്നു.