ആപ്പിള്‍ ഘടക നിര്‍മ്മാണത്തിന് ഭാരത് ഫോര്‍ജുമായി ചര്‍ച്ച; ഇന്ത്യയിലെ പങ്കാളിത്തം വിപുലീകരിച്ച് ടെക് ഭീമന്‍

പൂനെ ആസ്ഥാനമായ ഭാരത് ഫോർജ്, ആപ്പിളിന് ഘടകങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യൻ കമ്പനികളിൽ പുതുതായി ചേർക്കപ്പെടാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കരാർ അന്തിമമായാൽ, ഭാരത് ഫോർജ് യുഎസിലെ ടെക് ഭീമൻ ആപ്പിളിന് മെക്കാനിക്കൽ ഘടകങ്ങൾ ഉൾപ്പെടെ നൽകും. ചൈനയെ ആശ്രയിക്കുന്നതിൽ കുറവ് വരുത്താനുള്ള ആപ്പിളിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ചില പ്രമുഖ കമ്പനികളുമായി സഹകരിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി ഭാരത് ഫോർജുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഭാരത് ഫോർജ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സജീവമായ ഒരു പ്രധാന നിർമ്മാണ കമ്പനിയാണ്. ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, പ്രതിരോധം, ഊർജം തുടങ്ങിയ വ്യവസായ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള ഈ കമ്പനി 5,000 ഓളം പേർക്ക് തൊഴിൽ നൽകുന്നു.
ആപ്പിള്‍ ഇന്ത്യയിൽ ഇതിനകം തന്നെ നിരവധി വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഐഫോൺ അസംബ്ലി പ്ലാന്റുകളായ ഫോക്സ്‌കോൺ (തമിഴ്നാട്) ടാറ്റ ഗ്രൂപ്പ് (തമിഴ്നാട്, കര്‍ണാടക) എന്നിവയ്ക്ക് പുറമെ സണ്‍വോഡ (ബാറ്ററി പായ്ക്കുകൾ), ഫോക്സ്ലിങ്ക് (കേബിളുകൾ), എക്വസ് (എൻക്ലോഷറുകൾ) എന്നിവയും പ്രമുഖ വിതരണക്കാരാണ്. 2020-ൽ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) സ്‌കീമിന്റെ ഭാഗമായി ഇന്ത്യയിലെ ഉല്‍പ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം, ആപ്പിളിന്റെ പ്രാദേശിക മൂല്യവർദ്ധനവിൽ വൻ പുരോഗതി കണ്ടിട്ടുണ്ട്. 2024 ഓടെ ഇത് 20% ആയി ഉയർന്നു.
2024-ൽ ആപ്പിള്‍ 17.5 ബില്യൺ ഡോളർ വിലയുള്ള ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുകയും 12.8 ബില്യൺ ഡോളർ വിലയുള്ള കയറ്റുമതി നടത്തുകയും ചെയ്തു. ഭാരത് ഫോർജ് ആപ്പിളുമായി സഹകരിക്കുകയാണെങ്കിൽ, ഇത് ആഗോള സാങ്കേതിക രംഗത്ത് കമ്പനിക്ക് ഒരു പ്രധാന ഇടം ഉറപ്പാക്കാൻ സഹായകരമാകും. കൂടാതെ, ആപ്പിള്‍ ഇന്ത്യയിലെ പ്രാദേശിക വിതരണശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ തുടരുമെന്ന് വ്യവസായ വിദഗ്ധർ പ്രവചിക്കുന്നു.