65 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള നഗരപ്രദേശവാസി വയോജനങ്ങൾക്ക് സൗജന്യചികിത്സയും മരുന്നും നൽകുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപയുടെ അധിക വിഹിതം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്ക് 22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മൊബൈൽ ക്ലിനിക്കുകളുടെ സഹായത്തോടെ സൗജന്യചികിത്സ, മരുന്നുകൾ, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനങ്ങൾ എന്നിവ നൽകുന്ന പദ്ധതിയാണിത്.
സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചുകഴിഞ്ഞതായും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ കൂടി പദ്ധതി നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിപാടികളും വയോമിത്രം പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാർക്കായുള്ള കൂട്ടായ്മയായി വികസിപ്പിക്കാൻ സാമൂഹ്യ സുരക്ഷാ മിഷൻ ശ്രമിക്കുന്നു. വയോമിത്രം അടക്കമുള്ള പദ്ധതികളുടെ വിജയകരമായ നടപ്പാക്കലിലൂടെ സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ വയോശ്രഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.