പതഞ്ജലി 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ബാച്ച് നമ്പർ AJD2400012 ഉള്ള എല്ലാ ഉൽപ്പന്നങ്ങളും തിരിച്ചുവിളിക്കാൻ എഫ്എസ്എസ്ഐ നിർദേശം നൽകിയിരിക്കുന്നത്. പരിശോധനയിൽ മുളകുപൊടിയിൽ കീടനാശിനിയുടെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതായി കണ്ടെത്തിയതോടെ നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ അത് വാങ്ങിയ കടയിലേക്ക് തിരികെ നൽകണമെന്ന് പതഞ്ജലി ആവശ്യപ്പെടുന്നു.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉപഭോക്തൃ വിശ്വാസവും ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നത് അനിവാര്യമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു. 1986-ൽ ബാബ രാംദേവിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പതഞ്ജലി ഫുഡ്സ് ഇന്ന് ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനികളിൽ ഒന്നായി മാറിയിട്ടുണ്ട്. സെപ്തംബർ പാദത്തിൽ കമ്പനി അറ്റാദായം 21 ശതമാനം വർധിച്ച് 308.97 കോടിയായി. മുൻ വർഷത്തെ ഇതേ കാലയളവിൽ അറ്റാദായം 254.53 കോടിയായിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 7,845.79 കോടിയിൽ നിന്ന് 8,198.52 കോടിയിലേക്കും ഉയർന്നു.
ഇതിനു മുമ്പും പല വിവാദങ്ങൾ പതഞ്ജലിയെ ചുറ്റിപ്പറ്റിയിരുന്നു. വേജിറ്റേറിയൻ ആയുർവേദിക പൽപ്പൊടി ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യ സത്തുള്ളതായി ഒരു ഉപഭോക്താവ് പരാതി നൽകിയിരുന്ന സാഹചര്യവും പഴയ വിവാദങ്ങളിൽ ഒന്നാണ്.