ബിഎസ്എൻഎൽ ഉപഭോക്തൃ നഷ്ടത്തിൽ; ജിയോയ്ക്ക് ശക്തമായ തിരിച്ചുവരവ്

ദില്ലി: 2024 ജൂലയിൽ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധിപ്പിച്ചതിന് ശേഷം ഉപഭോക്തൃ വർധന രേഖപ്പെടുത്തിയ ബിഎസ്എൻഎലിന് നവംബറിൽ തിരിച്ചടി നേരിടേണ്ടി വന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബിഎസ്എൻഎൽ നവംബറിൽ 3.4 ലക്ഷം മൊബൈൽ ഉപഭോക്താക്കളെ നഷ്ടപ്പെട്ടു.
ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള നാല് മാസത്തിനിടെ 70 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ആകർഷിച്ച ബിഎസ്എൻഎലിന് നവംബറിൽ ഉപഭോക്തൃ നഷ്ടം ആരംഭിച്ചു. 4ജി സേവനം രാജ്യത്താകെ ലഭ്യമാക്കുന്നതിൽ വൈകിയതും സേവന ഗുണമേന്മയിൽ ക്ഷീണമുണ്ടായതുമാണ് ഉപഭോക്താക്കൾ പുറത്തുപോകാൻ കാരണമായത്. കോൾഡ്രോപ്പ്, ഡാറ്റ പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികൾ വ്യാപകമാണ്. 4ജി നെറ്റ്വർക്ക് പ്രവർത്തനക്ഷമമാക്കുന്നതിൽ ദീർഘകാലം എടുത്ത ബിഎസ്എൻഎൽ ഇതുവരെ 65000 4ജി ടവറുകൾ സ്ഥാപിച്ചു. ട്രായിയുടെ കണക്കുകൾ പ്രകാരം 2024 നവംബർവരെ ബിഎസ്എൻഎൽ സബ്സ്ക്രൈബർമാരുടെ എണ്ണം 9 കോടി ആണ്.
അതേസമയം, നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ഉപഭോക്തൃ നഷ്ടം നേരിട്ടിരുന്ന റിലയൻസ് ജിയോ നവംബറിൽ തിരിച്ചുവരവ് നടത്തി. നവംബറിൽ ജിയോ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയെടുത്തപ്പോൾ, രാജ്യത്തെ മൊത്തം ജിയോ ഉപഭോക്താക്കളുടെ എണ്ണം 46 കോടിയായി. ഭാരതി എയർടെൽ 11 ലക്ഷം ഉപഭോക്താക്കളെയും വോഡാഫോൺ ഐഡിയ (VI) 15 ലക്ഷം ഉപഭോക്താക്കളെയും നവംബറിൽ നഷ്ടപ്പെട്ടു. നിലവിൽ എയർടെല്ലിന് 38 കോടിയും വിഐയ്ക്ക് 20 കോടിയും ഉപഭോക്താക്കളാണ്.