സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025; ജനുവരി 25-ന് കൊച്ചിയിൽ തുടക്കം

കൊച്ചി ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ ജെയിൻ സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ നു ആതിഥേയത്വം വഹിക്കുന്നു. കാക്കനാട് കിൻഫ്ര കൺവൻഷൻ സെന്ററിൽ രാത്രി 7-ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ സർവകലാശാലാ ചാൻസിലർ ചെൻരാജ് റോയ്ചന്ദ്, പ്രൊ-വൈസ് ചാൻസിലർ ജെ. ലത, ഡോ. ടോം ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി ഭാവിയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന ഉച്ചകോടിയിൽ നവീന സാങ്കേതികവിദ്യകളും ആശയങ്ങളും ചർച്ചയാകും. ഒരു ലക്ഷത്തിലധികം ആളുകൾ, അതിൽ വിദ്യാർത്ഥികളും ഗവേഷകരും വ്യവസായ മേഖലയിലെ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കും.
ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും നടക്കും. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകൾ പ്രദർശിപ്പിക്കുന്ന ‘ഫ്യൂച്ചർ എക്സ്പോ’ ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കൂടാതെ ടെസ്ല മോഡൽ എക്സ്, ഐഎസ്ആർഒയുടെ “സ്പേസ് ഓൺ വീൽ” പ്രദർശനം എന്നിവയും ഉണ്ടാകും.
സുസ്ഥിര ഫാഷൻ ഷോ, റോബോ സോക്കർ, റോബോ വാർ എന്നീ മത്സരങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ മേളയെ ശ്രദ്ധേയമാക്കും. അതേസമയം, രുചിവൈവിധ്യം അറിയാനുള്ള ഫുഡ് സ്ട്രീറ്റും കരകൗശല വസ്തുക്കളുടെ പ്രദർശന-വിൽപ്പന മാർക്കറ്റും ഒരുക്കിയിട്ടുണ്ട്.
ഉച്ചകോടിയിൽ മുഖ്യമന്ത്രിയും ഗവർണർമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു ആഗോള വെല്ലുവിളികളെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കും. പ്രതിദിനം മാസ്റ്റർ ക്ലാസുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കപ്പെടും, കൂടാതെ സാംസ്കാരിക പരിപാടികൾക്ക് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. അർമാൻ മാലിക്, വെൻ ചായ് മെറ്റ് ടോസ്റ്റ്, മസാല കോഫി തുടങ്ങിയ ബാൻഡുകൾ സംഗീത സന്ധ്യകൾക്ക് നേതൃത്വം നൽകും.
പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്ന ചടങ്ങിൽ 50 രൂപ മുതലാണ് പ്രവേശന ഫീസ്. സ്കൂൾ വിദ്യാർത്ഥികൾക്ക് സംഗീത പരിപാടി ഒഴികെയുള്ള പ്രവേശനം സൗജന്യമാണ്.