നിയമവിരുദ്ധ മാർക്കറ്റ് തന്ത്രങ്ങൾ; ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ജക്കാർത്ത: മാർക്കറ്റിൽ നടത്തിയ നിയമവിരുദ്ധ തന്ത്രങ്ങളുടെ പേരിൽ ഇന്തോനേഷ്യ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴ അടക്കണമെന്ന് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജൻസി നിർദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിന്റെ ആപ്ലിക്കേഷൻ വിതരണം നടത്തുന്ന ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പേയ്‌മെന്റ് സംവിധാനത്തിൽ നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയതായി ഇന്തോനേഷ്യൻ ആന്‍റിട്രസ്റ്റ് ഏജൻസി കണ്ടെത്തി. ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാൻ ഡെവലപ്പർമാരെ ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും അതിനായി ഉയർന്ന ഫീസ് ഈടാക്കിയെന്നും ഏജൻസി ആരോപിച്ചു. 2022-ൽ ആൽഫബറ്റിനെതിരെ ഇന്തോനേഷ്യ ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഗൂഗിള്‍ പ്ലേ ബില്ലിംഗ് ഉപയോഗിക്കാത്തവർക്ക് പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തലിലുണ്ട്.
കുത്തകപ്രവർത്തനങ്ങൾ ഒഴിവാക്കാനുള്ള നിയമങ്ങൾ ഗൂഗിള്‍ ലംഘിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിള്‍ പ്ലേ ബില്ലിംഗ് വഴി 30% അധിക തുക ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ മേഖലയിൽ 93% മാർക്കറ്റ് ഷെയർ കൈവശം വച്ചിരിക്കുന്ന കമ്പനിയാണ് ഗൂഗിള്‍, ഇതാണ് ഇത്തരത്തിലുള്ള നടപടികൾക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.