മഹാകുഭമേളയ്ക്ക് തുടക്കമായി; കോടിക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷ

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് കോടിക്കണക്കിനാളുകളെത്തുമെന്ന് പ്രതീക്ഷ. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ട്. മകര സംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ജനുവരി 29), ബസന്ത് പഞ്ചമി (ഫെബ്രുവരി 12) എന്നിവ പ്രധാന ചടങ്ങുകളായി നിലനിൽക്കുന്നു, മഹാകുഭമേള ഫെബ്രുവരി 26 ന് സമാപിക്കും. 12 കിലോമീറ്റർ വ്യാപ്തിയിലുള്ള സ്നാനഘാട്ടുകൾ ഒരുക്കിയിരിക്കുകയാണ്. വാച്ച് ടവറുകളും ഉൾപ്പെടെ സമഗ്രമായ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
3000 സ്പെഷൽ സർവീസുകളുള്‍പ്പെടെ 13,000 ട്രെയിൻ സർവീസുകൾ മേളയുടെ ഭാഗമായുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പ് പ്രയാഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്‍റുകളും ഒരുക്കിയിട്ടുണ്ട്, 14,000 മുതൽ 45,000 രൂപ വരെ വാടക ഈടാക്കുന്നതാണ്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് പ്രതീക്ഷിക്കുന്നു.
വിദേശ വിനോദസഞ്ചാരികൾ, സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൂറിസം മന്ത്രാലയം ടോൾ ഫ്രീ ഇൻഫോ ലൈനുകൾ ക്രമീകരിച്ചിട്ടുള്ളത് 10 അന്താരാഷ്ട്ര ഭാഷകളിലും പ്രാദേശിക ഭാഷകളിലും പ്രവർത്തനക്ഷമമാണ്.