June 8, 2025

സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം; കർഷകർ ആശങ്കയിൽ

0
images (9)

പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കൃത്യസമയത്ത് വളം ലഭ്യമാകാത്തത് ഉത്പാദനം ഏക്കറിന് 2,200 കിലോഗ്രാമിൽ നിന്നു 1,800 കിലോഗ്രാമിലേക്ക് കുറയാൻ കാരണമാകുമെന്നാണ് കർഷകരുടെ ഭയം.

യൂറിയയ്ക്കൊപ്പം പൊട്ടാഷടക്കമുള്ള വിലകൂടിയ വളങ്ങൾ നിർബന്ധമായും വാങ്ങണമെന്ന് ഉത്പാദകർ ആവശ്യപ്പെടുന്നത് തന്നെ പ്രശ്നത്തിന്‍റെ മുഖ്യ കാരണമായി പരിഗണിക്കുന്നു. ഇത്തരം വളങ്ങൾ വാങ്ങാൻ കഴിവില്ലാത്ത ഡിപ്പോകൾ യൂറിയ സ്റ്റോക്ക് ചെയ്യാൻ മടിക്കുകയാണ്. ഉപയോഗശൂന്യമാകുന്ന വിലകൂടിയ വളങ്ങൾ വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും ഡിപ്പോ ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

മുൻപ് സീസണിനായി സഹകരണ സംഘങ്ങൾ വളം സ്റ്റോക്ക് ചെയ്യുമായിരുന്നു, എന്നാൽ ഈ വർഷം പല സംഘങ്ങളും ഇതിനോട് താത്പര്യമില്ല. 45 കിലോഗ്രാം ചാക്ക് യൂറിയ 1,500 രൂപ സബ്സിഡിയോടെ 266 രൂപയ്ക്ക് ഡിപ്പോകളിൽ ലഭ്യമാണ്. എന്നാൽ, സ്വകാര്യ വില്പനശാലകളിൽ ഇത് 330 രൂപ വരെ ഉയരുന്നുവെങ്കിലും ആവശ്യത്തിന് ലഭ്യമല്ല. കൂടാതെ, മറ്റ് വിലകൂടിയ വളങ്ങൾ വാങ്ങുന്നതിനുള്ള നിർബന്ധവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കേന്ദ്ര രാസവളം മന്ത്രാലയം നാനോ യൂറിയയെ പ്രോത്സാഹിപ്പിക്കുന്ന നയം കൂടി പൊടിരൂപത്തിലുള്ള യൂറിയയുടെ ലഭ്യത കുറയ്ക്കുന്നതായി വ്യാപാരികൾ പറയുന്നു. കുറഞ്ഞ കമ്മീഷനും മൂന്ന് മാസത്തിലധികം സൂക്ഷിച്ചാൽ യൂറിയയുടെ ഉപയോഗക്ഷമത കുറയുന്നതും വ്യാപാരികൾക്ക് ഇത് സ്റ്റോക്ക് കുറയ്ക്കാനിടയാക്കുന്നു.

മാംഗ്‌ളൂർ ഫെർട്ടിലൈസേഴ്‌സ്, സ്പിക്, ഇഫ്‌കോ, ആർസി‌എഫ്, മദ്രാസ് ഫെർട്ടിലൈസേഴ്‌സ്, ഐപി‌എൽ തുടങ്ങിയ കമ്പനികളാണ് സംസ്ഥാനത്തേക്ക് വളം എത്തിക്കുന്നത്. ഇതിൽ പല കമ്പനികളും വളം ഇറക്കുമതി ചെയ്യുകയാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൂടുതൽ വളം എത്തിക്കാനുള്ള ശ്രമത്തിനായി കോഴിക്കോട്ട് ചില ഉത്പാദക കമ്പനികളുടെ വാഗണുകൾ എത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *